കൃഷി വകുപ്പിൽ സ്ഥിരപ്പെടുത്തണം
തൃശൂർ: കൃഷി വകുപ്പിൽ കരാർ ജീവനക്കാരായി ഡാറ്റാ എൻട്രി ഓപറേറ്റർമാരായി 2013 മുതൽ ജോലി ചെയ്യുന്ന 159 പേരെ കൃഷി വകുപ്പിൽ സ്ഥിരപ്പെടുത്തണമെന്ന് ആൾ കേരള അഗ്രി ഡാറ്റാ എൻട്രി ഓപറേറ്റേർസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കൺവെൻഷൻ. ഭൂരിപക്ഷം പേരും സർക്കാർ ജോലിക്കുള്ള പ്രായ പരിധി കഴിഞ്ഞവരാണ്. കൃഷി വകുപ്പിലെ ജില്ലാ ബ്ലോക്ക് ഓഫീസുകളിലെ സോഫ്റ്റ്വെയറിലൂടെയുള്ള ജോലികൾ നിർവഹിക്കുന്നത് ഇവരാണെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ റവന്യൂ മന്ത്രിയുമായ കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സുരേഷ് ബാബു അദ്ധ്യക്ഷനായി. പി. ബാലചന്ദ്രൻ എം.എൽ.എ, കെ.കെ. വൽസരാജ്, വി.എസ്. സുനിൽകുമാർ, ഗോപകുമാർ അടൂർ, ബിനി റോഷൻ , ഫാത്തിമാ ഷാഹുൽ, പി.വി. ബിന്ദു, പി. മഹേഷ്, അമ്പിളി അജിത്ത്, വിഷ്ണു പ്രസാദ്, പി. സിന്ധു, എ. വിനീഷ്, അനിൽകുമാർ , ഷർമിള , ജെറീഷ എന്നിവർ പ്രസംഗിച്ചു.