സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: അദ്ധ്യാപകൻ അറസ്റ്റിൽ
തൃപ്പൂണിത്തുറ: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 43 വയസ്സുകാരനായ അദ്ധ്യാപകനെ നാഗർകോവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഒളിസങ്കേതം തമിഴ്നാട് സ്പെഷൽ ബ്രാഞ്ചിന്റെ സഹായത്തോടെ കണ്ടെത്തിയാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
16 നായിരുന്നു കേസിനാസ്പദമായ സംഭവം. ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അദ്ധ്യാപകനോടൊപ്പം പോയ കുട്ടി രാത്രി എട്ടുമണിയോടെ മടങ്ങിവരവേ അതിക്രമത്തിന് വിധേയയായെന്നാണു കേസ്. നിർദ്ധന മാതാപിതാക്കൾക്ക് കുട്ടിയെ കലോത്സവത്തിന് എത്തിക്കാൻ മാർഗമില്ലാതെ വന്ന സാഹചര്യം മുതലെടുത്ത് ഇയാൾ ബൈക്കിൽ കുട്ടിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവം തൊട്ടടുത്ത ദിവസം അദ്ധ്യാപകരെ അറിയിച്ചിരുന്നുവെങ്കിലും പൊലീസിനെ അറിയിക്കാതെ മൂടിവയ്ക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞ് വിദ്യാർത്ഥികൾ സമരം ചെയ്തതോടെ അദ്ധ്യാപകൻ രക്ഷപ്പെടുകയായിരുന്നു.
അതിക്രമം യഥാസമയം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ചവരുത്തിയ മൂന്ന് അദ്ധ്യാപകർക്കെതിരെ കേസെടുത്തതായി സി.ഐ ഗോപകുമാർ പറഞ്ഞു. പട്ടിമറ്റത്ത് സമാനമായ മറ്റൊരു പീഡനക്കേസിലും ഇയാൾക്കതിരെ പരാതിയുണ്ട്.