യുവതിയെ മുൻ കാമുകൻ കൊന്ന് ആറ് കഷണമാക്കി

Tuesday 22 November 2022 12:36 AM IST

അസംഗഡ്: ഉത്തർപ്രദേശിലെ അസംഗഡിൽ മുൻ കാമുകിയെ യുവാവ് കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കിണറ്റിലെറിഞ്ഞു. ഇരുപത്തിരണ്ടുകാരിയായ ആരാധനാ പ്രജാപതിയാണ് കൊല്ലപ്പെട്ടത്. നവംബർ 15ന് ആരാധനയുടെ ശരീരഭാഗങ്ങൾ പശ്‌ചിമി ഗ്രാമത്തിന് പുറത്തുള്ള കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ ആരാധനയുടെ മുൻകാമുകൻ പ്രിൻസ് യാദവിനെ (24) പൊലീസ് അറസ്റ്റു ചെയ്‌തു.

നവംബർ 10 മുതൽ ആരാധനയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പശ്ചിംപട്ടിൽ നിന്ന് ആറു കിലോമീറ്റർ അകലെയുള്ള കുളത്തിൽ നിന്ന് ശരീരഭാഗം കണ്ടെത്തിയത്. തുടർന്ന് പ്രിൻസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പകയിലാണ് കൊല നടത്തിയതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. ശരീരം ആറു കഷണങ്ങളാക്കി കിണറ്റിലും തല കുറച്ചകലെയുള്ള കുളത്തിലും ഉപേക്ഷിക്കുകയായിരുന്നു. ഒപ്പം വസ്ത്രങ്ങളും കിണറ്റിൽ തള്ളി. വെട്ടിക്കൊല്ലാനുപയോഗിച്ച ആയുധം കുളത്തിൽ നിന്ന് കണ്ടെടുത്തതായി അസംഗഡ് എസ്.പി അനുരാഗ് ആര്യ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ പ്രിൻസിന്റെ മാതാപിതാക്കൾക്ക് പങ്കുണ്ടെന്നും ആരോപണമുണ്ട്.

 രണ്ടു വർഷത്തെ പ്രണയം

പ്രിൻസും ആരാധനയും തമ്മിൽ രണ്ടുവർഷം പ്രണയത്തിലായിരുന്നു. ഇതിനിടെ ഫെബ്രുവരിയിൽ ആരാധന മറ്റൊരാളെ വിവാഹം കഴിച്ചു. ഈസമയം വിദേശത്തായിരുന്ന പ്രിൻസ് വിവരമറിഞ്ഞ് നാട്ടിലെത്തുകയായിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറാൻ ഇയാൾ ആരാധനയെ നിർബന്ധിച്ചിട്ടും വഴങ്ങിയില്ല. തുടർന്ന് നവംബർ 10ന് അമ്പലത്തിൽ പോകാനെന്ന വ്യാജേന ആരാധനയെ പുറത്തുകൊണ്ടുപോയി വയലിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

ബന്ധുവായ സാർവേഷിന്റെ സഹായത്തോടെയാണ് ആരാധനയുടെ ശരീരം വെട്ടിനുറുക്കിയതെന്നും ആളെ തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പ്രിൻസ് പൊലീസിന് മൊഴി നൽകി.

Advertisement
Advertisement