അന്യജാതിക്കാരനുമായി പ്രണയം, മറ്റൊരു വിവാഹത്തിന് വിസമ്മതിച്ച നഴ്‌സിംഗ് വിദ്യാർത്ഥിനിയെ മാതാവ് കൊലപ്പെടുത്തി

Thursday 24 November 2022 11:55 AM IST

ചെന്നൈ: അന്യജാതിക്കാരനെ പ്രണയിച്ചതിന്റെ പേരിൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ മാതാവ് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുന്നൽവേലിയിൽ ഇന്നലെയാണ് സംഭവം. അറുമുഖ കനി- പിച്ചൈ ദമ്പതികളുടെ മകളായ പി അരുണയാണ് (19) കൊല്ലപ്പെട്ടത്. അരുണയെ കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച അറുമുഖ കനിയെ അയൽക്കാർ ചേർന്ന് രക്ഷപ്പെടുത്തി.

അരുണയുടെ പിതാവും സഹോദരനും ചെന്നൈയിൽ ഓട്ടോ ഓടിക്കുന്നവരാണ്. കോയമ്പത്തൂരിൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ അരുണ താൻ അന്യജാതിക്കാരനായ യുവാവുമായി പ്രണയത്തിലാണെന്ന് അമ്മയോട് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഇതിനെക്കുറിച്ച് സംസാരിക്കുന്നതിനായി അരുണയെ മാതാവ് വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് സ്വജാതിക്കാരനായ യുവാവുമായി മാതാവ് തന്റെ വിവാഹം ഉറപ്പിച്ച വിവരം അരുണ അറിയുന്നത്.

അരുണയുമായുള്ള വിവാഹം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഈ യുവാവിന്റെ വീട്ടുകാർ ഇന്നലെ അരുണയുടെ വീട്ടിൽ എത്താനും തീരുമാനമായിരുന്നു. എന്നാൽ വരന്റെ വീട്ടുകാരോട് തന്റെ പ്രണയബന്ധത്തെക്കുറിച്ച് അറിയിക്കുമെന്ന് അരുണ മാതാവിനോട് പറഞ്ഞു. ഇതിൽ പ്രകോപിതയായ അറുമുഖ കനി അരുണയെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മുടി കറുപ്പിക്കാൻ ഉപയോഗിക്കുന്ന പൊടി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതിനിടെ അയൽക്കാർ ചേർന്ന് അറുമുഖ കനിയെ രക്ഷപ്പെടുത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തമിഴ്‌നാട് പൊലീസ് വ്യക്തമാക്കി.

Advertisement
Advertisement