ബെൽജിയത്തിന് ബ്രേക്കിട്ട് മൊറോക്കോ, അട്ടിമറി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക്

Monday 28 November 2022 12:54 AM IST

മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ബെൽജിയത്തെ അട്ടിമറിച്ച് മൊറോക്കോ

ദോഹ : ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ അട്ടിമറിയു‌ടെ ചൂടറിഞ്ഞ് യൂറോപ്യൻ കരുത്തരായ ബെൽജിയം. ഫിഫ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയത്തെ ഇന്നലെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് 22-ാം റാങ്കുകാരായ മോറോക്കോ അട്ടിമറിച്ചത്. ആദ്യ മത്സരത്തിൽ നിലവിലെ റണ്ണർ അപ്പുകളായ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ചിരുന്ന മൊറോക്കോ ഗ്രൂപ്പ് എഫിൽ നാലുപോയിന്റുമായി ഒന്നാമതെത്തി പ്രീ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി.

പകരക്കാരുടെ ഗോളടിമേളം

  • രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ അബ്ദിൽ ഹമീദ് സാബിരിയും സക്കരിയയുമാണ് മൊറോക്കോയ്ക്ക് വേണ്ടി ഗോൾ നേടിയത്.
  • 73-ാം മിനിട്ടിൽ ഹക്കിം സിയേഷിന്റെ ഫ്രീകിക്ക് വലയിലേക്ക് തട്ടിയിട്ടാണ് സാബിരി വിഖ്യാതനായ ബെൽജിയം ഗോളി തിബോ കോട്വായെ കീഴടക്കിയത്.
  • 90+2-ാം മിനിട്ടിൽ ഗോളി കിക്കിൽ നിന്ന് സിയേഷ് നൽകിയ പാസാണ് സക്കരിയ രണ്ടാം ഗോളാക്കി മാറ്റിയത്.
  • ആദ്യ പകുതിയുടെ അവസാന സമയത്ത് മൊറോക്കോ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചിരുന്നു.

മൊറോക്കോയിൽ ജനിച്ച് ജർമ്മനിയിൽ വളർന്ന് ജർമ്മനിക്കായി അണ്ടർ 21തലം വരെ കളിച്ച താരമാണ് ഇന്നലെ മൊറോക്കോയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയ ഇരട്ട പൗരത്വമുള്ള സാബിരി

ജപ്പാന് അടിതെറ്റി

ആദ്യ മത്സരത്തിൽ ജർമ്മനിയെ അട്ടിമറിച്ചിരുന്ന ജപ്പാന് ഇന്നലെ രണ്ടാം മത്സരത്തിൽ തോൽവി. 81-ാം മിനിട്ടിൽ കെയ്ഷർ ഫുള്ളർ നേടിയ ഗോളിന് കോസ്റ്റാറിക്കയാണ് ഏഷ്യൻ കരുത്തരെ തോൽപ്പിച്ചത്.

ബ്രസീലും പോർച്ചുഗലും ഇന്ന് കളത്തിൽ

ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ബ്രസീൽ സ്വിറ്റ്സർലാൻഡിനെയും പോർച്ചുഗൽ ഉറുഗ്വേയെയും നേരിടും.

Advertisement
Advertisement