വാഷ്ബേയ്‌സിനിൽ ഒരു ഉറുമ്പ് വീണാൽ അതിനെ എടുത്തുകളഞ്ഞിട്ട് മാത്രം ടാപ്പ് ഓൺ ചെയ്യുന്ന ലാലേട്ടൻ; 'മോഹൻലാൽ ഒരു ആവാസ വ്യൂഹം' കാണാം
മോഹൻലാലിന്റെ ഫാമിലി കാരിക്കേച്ചറുമായി പ്രമുഖ തിരക്കഥാകൃത്ത് സുരേഷ് ബാബു. മോഹൻലാൽ, ഭാര്യ സുചിത്ര, മക്കളായ പ്രണവ്, വിസ്മയ എന്നിവരും വീട്ടിലെ വളർത്തുമൃഗങ്ങളുമാണ് ചിത്രത്തിലുള്ളത്. 'മോഹൻലാൽ ഒരു ആവാസ വ്യൂഹം' എന്ന വീഡിയോയിലൂടെയാണ് ചിത്രത്തെക്കുറിച്ച് സുരേഷ് ബാബു വിശദീകരിക്കുന്നത്.
'കൊച്ചിയിൽ പുതിയ ഫ്ലാറ്റ് വാങ്ങി, ഇന്റീരിയൽ പൂർത്തിയായതിന് പിന്നാലെ ലാലേട്ടന്റെ വിളിയെത്തി. സുരേഷേ നമുക്കൊരു ഫാമിലി കാരിക്കേച്ചർ വേണ്ടേ എന്ന്.ലാലേട്ടാ ഫാമിലി കാരിക്കേച്ചർ നമ്മൾ നേരത്തെ വരച്ചതാണല്ലോന്ന് പറഞ്ഞപ്പോൾ, ആറേഴ് കൊല്ലമായില്ലേ മോനെ, പിള്ളേരൊക്കെ വളർന്നില്ലേ എന്നായി. അവിടെ തീർന്നു പ്രതിരോധം.
മോഹൻലാൽ എന്ന മഹാനടൻ സഹജീവികളായ മനുഷ്യരോട് കാട്ടുന്ന കരുണയും കരുതലും ലോകത്തിനറിയാം. എന്നാൽ തനിക്കൊപ്പമുള്ള പ്രാണി ജീവി വർഗങ്ങളോടുള്ള ലാലേട്ടന്റെ കരുതൽ ഇതിനുമുൻപ് എവിടെയും ചർച്ചയായിട്ടില്ല. വാഷ്ബേയ്‌സിനിൽ ഒരു ഉറുമ്പ് വീണാൽ അതിനെ എടുത്തുകളഞ്ഞിട്ട് മാത്രം ടാപ്പ് ഓൺ ചെയ്യുന്ന ലാലേട്ടനെ ഞാൻ കണ്ടിട്ടുണ്ട്. കാട് കണ്ടാൽ സ്വയം മറന്ന്, കിരീടവും ചെങ്കോലും മറക്കുന്ന മനുഷ്യനെ ശിക്കാറിൽ ഞാൻ കണ്ടിട്ടുണ്ട്.
തോൾവേദന കൊണ്ട് പുളയുമ്പോൾ, ചികിത്സിക്കാനെത്തിയ ആയുർവേദ വൈദ്യൻമാർ മുറിയിൽ മരുന്ന് ചൂടാക്കാൻ നോക്കുമ്പോൾ നമുക്ക് ടെറസിൽ പോകാം, മുറിയിൽവച്ച് പാകപ്പെടുത്തിയാൽ മണം പോകില്ല. ഇനിവരുന്ന താമസക്കാരന് അത് ശല്യമാകുമെന്ന് പറഞ്ഞ മോഹൻലാലിനെയും എനിക്കറിയാം.