അച്ഛനു പിന്നാലെ അമ്മയും, നൊമ്പരമായി പെൺമണി ...

Tuesday 29 November 2022 10:14 PM IST
നിഖിൽ വർമ്മ

കായംകുളം: ഭർത്താവ് മരിച്ച് മൂന്നുമാസം തികയവെ കടിഞ്ഞൂൽ പ്രസവത്തിനിടെ ഭാര്യയും മരിച്ചതോടെ അനാഥയായി പിറന്ന കുഞ്ഞ് കുടുബത്തിന്റെ നൊമ്പരമായി.

കായംകുളം കാപ്പിൽ കിഴക്ക് താച്ചേത്തറയിൽ നിഖിൽ വർമ്മയുടെ ഭാര്യ ആർ.സൂര്യയാണ് (26) ആണ് കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് രക്തത്തിൽ ഫ്ളൂയിഡ് കലർന്ന് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.52 നാണ് സൂര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. 9.52 ആയപ്പോഴേക്കും സൂര്യ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ആഗസ്റ്റ് 23 നായിരുന്നു 33 വയസുകാരനായ നിഖിൽ വർമ്മ കുഴഞ്ഞ് വീണ് മരിച്ചത്.

കൊല്ലം പറവൂർ ശ്രീരാഗത്തിൽ രാജീവിന്റെയും ശ്രീരേഖയുടെയും മകളാണ് സൂര്യ. സഹോദരൻ സൂരജ്. സംസ്കാരം ഇന്ന് രാവിലെ 11 ന് കൊല്ലത്തെ വീട്ടുവളപ്പിൽ നടക്കും. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവും വ്യവസായ വകുപ്പ് റിട്ട.അസി.ഡയറക്ടറുമായ കൃഷ്ണപുരം കാപ്പിൽ കിഴക്ക് താച്ചേത്തറയിൽ എം.രവീന്ദ്രന്റെ മകനാണ് നിഖിൽ വർമ്മ.