ഗവർണറെ അയച്ചത് മൻമോഹൻ സിംഗല്ല, നരേന്ദ്രമോദിയാണ്, കേരളത്തിലെ സർക്കാരിനെ വലിച്ച് താഴെയിടാൻ മോദി സർക്കാരിന് അഞ്ച് മിനിട്ട് പോലും വേണ്ടെന്ന് കെ സുരേന്ദ്രൻ
കണ്ണൂർ : നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ കേരളത്തിലെ പിണറായി സർക്കാരിനെ വലിച്ച് താഴെയിടാൻ മോദി സർക്കാരിന് അഞ്ച് മിനിട്ട് സമയം പോലും വേണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ മുന്നറിയിപ്പ് . മോദി അയച്ച ഗവർണറാണ് കേരളത്തിലുള്ളതെന്ന് സി.പി.എം മറന്നുപോകരുതെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമപ്രകാരമാണ് നരേന്ദ്രമോദിയുടെ കീഴിൽ എല്ലാ കാര്യങ്ങളും നടക്കുന്നത്. നിയമപ്രകാരമല്ല നിങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ നിങ്ങളുടെ സർക്കാരിനെ വലിച്ച് താഴെയിടാൻ നരേന്ദ്രമോദിക്ക് അഞ്ച് മിനിട്ട് പോലും വേണ്ട. അക്രമവും നിയമവാഴ്‌ച ലംഘിച്ചു ഭരണഘടന ലംഘിച്ചുമുള്ള പ്രവർത്തനം ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ പതനത്തിന്റെ തുടക്കം സർവകലാശാലകളിലൂടെ തുടങ്ങിയിരിക്കുകയാണ്. ഒൻപത് വൈസ് ചാൻസലർമാരും പുറത്തുപോകുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.