ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തിരിച്ചടി, ആം ആദ്മി പാർട്ടി വൻവിജയം നേടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻവിജയം നേടുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ നൽകുന്ന ആഹ്ലാദത്തിനിടയിലും പാർട്ടിക്ക് തിരിച്ചടിയായി ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ് സർവേ. ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. നിലവിൽ ബി.ജെ.പിയാണ് ഇവിടെ ഭരിക്കുന്നത്. ബി,ജെ.പി 69നും 91നും ഇടയ്ക്ക് സീറ്റ് നേടാനാകുമ്പോൾ ആം ആദ്മി പാർട്ടി 149നും 171നും ഇടയ്ക്ക് സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേയിൽ പറയുന്നത്.
ടൈംസ് നൗ, ആജ് തക് എന്നിവയും ആം ആദ്മിക്ക് അനുകൂലമായാണ് പ്രവചനം നടത്തിയിരിക്കുന്നത്. ആകെ 250 വാർഡുകളിൽ 149 മുതൽ 171 വരെ നേടി ആം ആദ്മി വിജയിക്കുമെന്ന് ആജ് തക് ഫലങ്ങൾ പറയുന്നു. ആപ്പ് 146 മുതൽ 156 വരെ വാർഡ് നേടുമെന്നാണ് ടൈെസ് നൗ പ്രവചനം. ബി.ജെ,പിക്ക് ആജ് തക് 69-91ഉം 84 മുതൽ 94 വരെ ടൈംസ് നൗവും പ്രവചിക്കുന്നു. 2017ൽ 182 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. മൂന്നു സർവേകളിലും കോൺഗ്രസിന് നേട്ടം പ്രവചിക്കുന്നില്ല.