കാവൽക്കാർ കവരുന്ന മനുഷ്യാവകാശം
മനുഷ്യാവകാശ പരിരക്ഷയുടെ ഇന്ത്യൻ അടിത്തറ നമ്മുടെ മഹത്തായ ഭരണഘടന തന്നെയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ - സംസ്ഥാന കമ്മിഷനുകൾ നിലവിൽവന്നു. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുക എന്നതാണ് കമ്മിഷന്റെ പ്രധാന കർത്തവ്യം. ഭൂരിഭാഗം മനുഷ്യാവകാശ ലംഘനങ്ങളിലും ഭരണകൂടവും പാെലീസുമാണ് പ്രതിസ്ഥാനത്ത്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഏറെ സങ്കീർണമായ കർത്തവ്യങ്ങളും വെല്ലുവിളികളുമാണ് പൊലീസ് അഭിമുഖീകരിക്കേണ്ടതെന്നതും യാഥാർത്ഥ്യമാണ്.
കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോഴും ചോദ്യം ചെയ്യുമ്പോഴുമാണ് കൂടുതലായും മനുഷ്യാവകാശം ലംഘിക്കപ്പെടുന്നതും ലോക്കപ്പ് മരണങ്ങൾ ഉണ്ടാകുന്നതും. വ്യാജഏറ്റുമുട്ടലുകളും മനുഷ്യാവകാശ ലംഘനങ്ങളാണ്. കാക്കിയുടെ ബലത്തിൽ ജനങ്ങളോട് കൈക്കരുത്ത് കാണിക്കുന്ന പൊലീസിലെ ക്രിമിനലുകളെപ്പറ്റിയും പൊലീസ് നടത്തുന്ന ഉരുട്ടിക്കൊലകളെക്കുറിച്ചും അതിക്രമങ്ങളെപ്പറ്റിയും കേരളകൗമുദിയിൽ എം.എച്ച്.വിഷ്ണു എഴുതിയ പരമ്പര ഇത്തരുണത്തിൽ ശ്രദ്ധേയമാണ്.
പാെലീസ് പൊതുവേ മർദ്ദന ഹീനനടപടികളുടെ കേന്ദ്രമായപ്പോൾ 1996 ഡിസംബറിൽ ഇന്ത്യൻ സുപ്രീംകോടതി പൊലീസ് പാലിക്കേണ്ട 12 മിനിമം വ്യവസ്ഥകൾ പ്രഖ്യാപിക്കുകയുണ്ടായി. ചികിത്സാ പിഴവുമൂലം രോഗികൾ മരിക്കുന്നതും മനുഷ്യാവകാശ ലംഘനങ്ങളുടെ തുടർക്കഥയാണ്. സ്ത്രീകളുടെ അവകാശ തുല്യതയ്ക്കുള്ള പ്രഖ്യാപനരേഖകളും കുട്ടികളുടെ അവകാശ രേഖകളും ഇത് സംബന്ധിച്ച തുടർചലനങ്ങളും മനുഷ്യാവകാശരംഗത്തെ ശ്രദ്ധേയമായ ചുവടുവയ്‌പുകളാണ്.
( ലേഖകന്റെ ഫോൺ : 9567934095)