ആയിക്കരയിലെ 15 കാരന് നേരത്തെയും പീഡനം: രണ്ട് പേർക്കെതിരെ പോക്സോ കേസ്
കണ്ണൂർ: കഞ്ചാവ് നൽകി പീഡിപ്പിക്കപ്പെട്ട ആയിക്കരയിലെ 15 കാരനെ ആറ് മാസം മുമ്പ് മറ്റ് രണ്ടുപേർ പീഡിപ്പിച്ചിരുന്നെന്ന് കണ്ടെത്തൽ. സംഭവത്തിൽ രണ്ടു പേർക്കെതിരെ മയ്യിൽ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കണ്ണൂർ പള്ളിപ്പറമ്പ് സ്വദേശി അബ്ദുൾ സലാം, ചെക്കിക്കുളം സ്വദേശി മുഹമ്മദ് കുഞ്ഞി എന്നിവർക്കെതിരെയാണ് കേസ്. കുട്ടിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച സംഭവത്തിൽ കടലായി സ്വദേശി ഷരീഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 10 മുതലാണ് സംഭവം. മയ്യിൽ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുട്ടി കണ്ണൂർ നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. 15കാരൻ ആയിക്കരയിലെ കഞ്ചാവ് വിൽപനക്കാരുടെ വലയിൽ പെട്ടത് അയൽവാസിയായ റഷീദ് വഴിയാണ്. ആയിക്കര ഭാഗത്ത് നിരവധി ആളൊഴിഞ്ഞ കെട്ടിടങ്ങളുണ്ട്. മീൻവലയും മത്സ്യബന്ധന ഉപകരണങ്ങളുമൊക്കെ സൂക്ഷിക്കുന്ന ഈ സ്ഥലങ്ങളിലൊന്നിൽ വച്ചാണ് മത്സ്യത്തൊഴിലാളിയായ ഷെരീഫ് കഞ്ചാവ് ഉപയോഗിക്കുന്നത്. കൊവിഡ് സമയത്ത് പഠിക്കുന്നതിന് വേണ്ടി കുട്ടി ഉപയോഗിച്ച ഫോണിന്റെ നമ്പർ അയൽവാസിയായ റഷീദ് കൈക്കലാക്കി. ഇത് ഷെരീഫിന് കൈമാറി. പിന്നീടാണ് ഇരുവരും കുട്ടിയെ കെണിയിൽപ്പെടുത്തിയത്.
നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ച് ആദ്യം കുട്ടിയെ മയക്കി. പിന്നെയായിരുന്നു ക്രൂര പീഡനം. പീഡനം തുടർന്നതോടെ കുട്ടി തന്നെ സംഭവം വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മാവന്മാരും പൊലീസും ചേർന്ന് 15കാരന്റെ ഫോൺ ഉപയോഗിച്ച് തന്നെ കെണിയൊരുക്കി. കുട്ടിയെ കൊണ്ട് ഷരീഫിനെ വിളിപ്പിച്ച് കഞ്ചാവിനായി ഗോഡൗണിൽ വരുന്നുണ്ടെന്ന് അറിയിച്ചു. ഷെരീഫ് മുറിയുടെ അകത്ത് കയറിയതോടെ സ്ഥലത്ത് പതുങ്ങിയിരുന്ന പൊലീസ് വാതിൽ പൊളിച്ച് പ്രതിയെ പിടികൂടുകയായിരുന്നു.