ഞാൻ സത്യാവസ്ഥ പറഞ്ഞെങ്കിലും അന്ന് സരിത വിശ്വസിച്ചില്ല, അവൾക്ക് ഭയങ്കര വിഷമമായി; വെളിപ്പെടുത്തലുമായി മുകേഷ്
മുകേഷ് സ്‌പീക്കിംഗ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമയിലും ജീവിതത്തിലും തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നയാളാണ് നടൻ മുകേഷ്. ഇപ്പോഴിതാ മുൻ ഭാര്യ സരിതയുമായി ഒരു ജോത്സ്യനെ കാണാൻ പോയതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
"ഹൈദരാബാദിൽ സരിതയുടെ വീടിനടുത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയി. അവിടെവച്ച് നിങ്ങളെല്ലാം കലാരംഗത്തുള്ളവരല്ലേ, ഇവിടെയൊരു വലിയൊരു ജോത്സ്യനുണ്ട്, അത്ഭുതമാണ്, വന്ന് കാണണം എന്ന് ഒരാൾ പറഞ്ഞു. എന്തായാലും വന്നതല്ലേ, കാണാമെന്ന് സരിത പറഞ്ഞു. പിന്നെയാണ് അയാൾ പറയുന്നത് അപ്പോയിൻമെന്റ് കിട്ടാൻ വലിയ പാടാണെന്ന്. ഒരു രക്ഷയുമില്ല, മുഖ്യമന്ത്രിയും ശാസ്ത്രജ്ഞന്മാരുമെല്ലാം ബുക്ക് ചെയ്തിരിക്കുകയാണ്. നിങ്ങൾ ഒരാഴ്ചയോ ഒരു മാസം മുൻപോ പറയണമായിരുന്നെന്ന്.
തെലുങ്ക് നാടാണല്ലോ, സരിതയെ നന്നായി അറിയാമായിരിക്കും. സരിതയ്ക്കും ഫാമിലിക്കുമാണെന്ന് ജോത്സ്യനോട് പറയാൻ പറഞ്ഞു. സരിതയുടെ വലിയ ഫാനാണ് ജ്യോത്സ്യനെന്നും രാവിലെ ഏഴ് മണിക്ക് വന്നാൽ കുടുംബത്തിനൊപ്പം കയറ്റാമെന്ന് ഒരു മണിക്കൂറിനകം അവിടുന്ന് ആൾ വന്നിട്ട് പറഞ്ഞു. സരിതയ്ക്ക് ഭയങ്കര സന്തോഷമായി.
അങ്ങനെ അവരിടെ ചെന്നു. ഭയങ്കര ക്യൂവൊക്കെയായിരുന്നു. ജോത്സൻ നിലത്തിരിക്കുന്നു. അടുത്ത് ഒരു അസിസ്റ്റന്റുണ്ട്. നമ്മൾ ഇരിക്കുന്നതിന് മുന്നിൽ തടി കൊണ്ട് വിഭജിച്ചിട്ടുണ്ട്. ഇരുന്ന് കഴിഞ്ഞാൽ ജോത്സ്യന്റെ പകുതി ഭാഗമേ കാണാൻ കഴിയൂ. ഒരു വെള്ളപേപ്പറിൽ നമുക്ക് അറിയേണ്ട അഞ്ച് കാര്യങ്ങളെഴുതി കവറിലാക്കി കൊടുക്കുകയാണ് ചെല്ലുമ്പോൾ ആദ്യം ചെയ്യേണ്ടത്.
കുറച്ച് സമയം ജോത്സ്യൻ കവർ നൽകാൻ പറയുന്നു. നമ്മുടെ മുന്നിൽ നിന്ന് തന്നെ അയാൾ ഈ കവർ അപ്പുറത്തേക്ക് കൊടുക്കുകയാണ്. പൊട്ടിക്കുന്നില്ല. നമ്മൾ കണ്ടോണ്ടിരിക്കുകയാണ്. എന്നിട്ട് അയാൾ കുറച്ച് ആലോചിച്ചിട്ട്, അച്ഛന് സുഖമില്ല, ഈ മരുന്ന് തന്നെ കൊടുത്താൽ മതിയോ എന്നല്ലേ ആദ്യത്തെ ചോദ്യമെന്ന് ചോദിച്ചു.
ഞാൻ കിടുങ്ങിപ്പോയി. ഇംഗ്ലീഷിലാണ് പേപ്പറിലെഴുതിയത്. ഞാൻ എഴുതിയ അഞ്ചെണ്ണത്തിന്റെ മറുപടിയും അയാൾ പറഞ്ഞു. എന്നിട്ട് കവർ എടുത്ത് എന്റെ കൈയിൽ തന്നു. ഞാൻ പോക്കറ്റിലിട്ട് സരിതയോട് പറഞ്ഞു, ഇതൊരു ഭയങ്കര അത്ഭുതമാണ് കേട്ടോ എന്ന്. പിന്നെ സരിതയോട് തെലുങ്കിൽ എന്തോ സംസാരിച്ചു. സരിതയുടെ കൈയിലെ കവർ കൊടുക്കാനായി വന്നപ്പോൾ ശ്രാവൺ കരഞ്ഞു. അവർക്ക് ഇത് ഡിസ്‌റ്റേർബൻസാകുമെന്ന് കരുതി ഞാൻ കുഞ്ഞുമായി എഴുന്നേറ്റു. അത് ജോത്സ്യൻ പ്രതീക്ഷിച്ചില്ല. ഈ സമയം സരിത കവർ കൊടുക്കുന്നു. അയാൾ ഈ കാർഡ് വാങ്ങി മരത്തടിയുടെ അടിയിൽ വച്ചിട്ട് മറ്റൊരു കാർഡ് അസിസ്റ്റന്റിന് കൊടുക്കുകയാണ്. പെട്ടെന്ന് തന്നെ നമ്മുടെ കവർ ഈ ജോത്സ്യൻ എടുത്ത് നമുക്ക് തരുന്നു. ഇത് കണ്ടു ഞാൻ ഞെട്ടിപ്പോയി. എന്തൊരു സ്പീഡിലാണ് ഇയാളുടെ കൈ ചലിക്കുന്നത് എന്ന് ചിന്തിച്ചു. പുറത്തിറങ്ങിയപ്പോൾ നൂറുകണക്കിന് ആളുകൾ പറ്റിക്കപ്പെടാൻ നിൽക്കുന്നതാണ് കണ്ടത്. അവിടെ ഇത് പറയാൻ പറ്റില്ല. പറഞ്ഞാൽ നമ്മുടെ ഡെഡ് ബോഡിയായിരിക്കും. ഇത് വലിയൊരു സാമ്രാജ്യമാണ്.
ഞാൻ സരിതയോട് കാര്യം പറഞ്ഞു. പക്ഷേ അവൾ വിശ്വസിച്ചില്ല. നിങ്ങൾ കമ്യൂണിസ്റ്റ് ഫാമിലിയാണ്. വിശ്വാസമില്ലെങ്കിൽ എന്തിന് വന്നുവെന്ന് ചോദിച്ചു. സരിതയ്ക്ക് ഭയങ്കരമായി വിഷമമായി. ഞാൻ പറഞ്ഞു നമുക്ക് അടുത്ത തവണ വരാം എന്നിട്ട് ഞാൻ എണീറ്റപോലെ നീ എണീക്കണമെന്ന്. അവൾ ആ വെല്ലുവിളി ഏറ്റെടുത്തു. വീണ്ടും അവിടെയൊരു ഫംഗ്ഷൻ വന്നു. നേരത്തെ തന്നെ ബുക്ക് ചെയ്തു. ഞാനിരുന്ന സ്ഥലത്ത് സരിത ഇരുന്നു. ഞാൻ കവർ കൊടുക്കുന്ന സമയത്ത്, മോൻ കരഞ്ഞില്ലെങ്കിലും അവൾ പതിയെ എഴുന്നേറ്റു. കുറച്ച് കഴിഞ്ഞ് പുറത്ത് നോക്കുമ്പോൾ ഇവൾ ചിരിക്കുകയാണ്. എങ്ങനെയാണ് അവർ ഇങ്ങനെ കള്ളം ചെയ്യുന്നതെന്നും എത്ര പേരെയാണ് പറ്റിക്കുന്നതെന്നും സരിത പറഞ്ഞു.'- മുകേഷ് വെളിപ്പെടുത്തി.