മക്കളില്ലാത്ത മകൾക്ക് നൽകാൻ മാതാവിനെ കൊന്ന് കുഞ്ഞിനെ തട്ടിയെടുത്തു

Sunday 25 December 2022 2:23 AM IST

ദിസ്‌പൂർ: മാതാവിനെ കൊലപ്പെടുത്തി പത്തുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തു. അപ്പർ അസാമിലെ കെന്ദുഗുരി ബൈലുങ് സ്വദേശിയായ നിതുമോണി ലുഖുരാഖോൺ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിതുമോണിയുടെ മാതാവടക്കം നാലുപേർ അറസ്റ്റിലായി. ദമ്പതികളും അവരുടെ മകനുമാണ് മറ്റ് പ്രതികൾ. കുട്ടികളില്ലാത്ത മകൾക്ക് നൽകാനാണ് യുവതിയെ കൊലപ്പെടുത്തി കുഞ്ഞിനെ പ്രതികൾ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. മാനസികവെല്ലുവിളി നേരിട്ടിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ യുവതിയെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു. പിറ്റേന്ന് രാവിലെ ചറൈഡിയോ ജില്ലയിലെ രാജബാരി തേയില എസ്റ്റേറ്റിലെ അഴുക്കുചാലിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്രണാലി ഗൊഗോയ്, ഭർത്താവ് ബസന്ത ഗൊഗോയ്, മകൻ പ്രശാന്ത ഗൊഗോയ്, നിതുമോണിയുടെ മാതാവ് ബോബി ലുഖുറഖോണി എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾ ചേർന്ന് യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചത് യുവതി തടഞ്ഞതിനെത്തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

ദമ്പതികളുടെ ഹിമാചലിൽ താമസിക്കുന്ന മകൾക്ക് കുഞ്ഞിനെ കൈമാറാനായിരുന്നു ശ്രമം. ദമ്പതികൾ പൊലീസ് പിടിയിലായതോടെ കുഞ്ഞിനെയും കൊണ്ട് മകൻ പ്രശാന്ത ഗൊഗോയ് കടന്നുകളയാൻ ശ്രമിച്ചെങ്കിലും ട്രെയിനിൽ വച്ച് പിടികൂടി കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി.

Advertisement
Advertisement