ദോഷം മാറാൻ നഗ്നപൂജ; വ്യാജ ജ്യോത്സ്യൻ പിടിയിൽ
കാട്ടാക്കട: ഓൺലൈൻ ജ്യോത്സ്യൻ ചമഞ്ഞ് സമൂഹ മാദ്ധ്യമങ്ങളിലൂടെ യുവതികളുടെ നഗ്നഫോട്ടോയും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ. കള്ളിക്കാട് മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷാണ് (37) പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. നെയ്യാർഡാം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയവയിൽ സ്ത്രീകളുടെ പേരിൽ അക്കൗണ്ടുകൾ തുടങ്ങിയശേഷം യുവതികളുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷമായിരുന്നു തട്ടിപ്പ്.
തട്ടിപ്പിന് സ്ത്രീകളുടെ പേരിൽ
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ
യുവതിയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിച്ചു
ചാറ്റിലൂടെ സ്ത്രീകളുടെ കുടുംബപ്രശ്നങ്ങൾ മനസിലാക്കുകയും തനിക്ക് ജ്യോതിഷം അറിയാമെന്ന് ധരിപ്പിച്ച് പ്രശ്നപരിഹാരത്തിന് നഗ്നപൂജ നടത്താമെന്നും പറഞ്ഞാണ് വീഡിയോയും ഫോട്ടോയും കൈക്കലാക്കുന്നത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി മന്ത്രവാദിനിയാണെന്ന വ്യാജേന അയൽക്കാരും ബന്ധുക്കളുമുൾപ്പെടെ നിരവധി സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ ഭർത്താവും കുഞ്ഞും മരണപ്പെടുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഈ ദോഷം അകറ്റാൻ നഗ്നപൂജയ്ക്കായി ഫോട്ടോയും വീഡിയോയും ആവശ്യപ്പെട്ട് അവ കൈക്കലാക്കി. തുടർന്ന് ഇവ ഓൺലൈനിലൂടെ നിരവധിപ്പേർക്ക് അയച്ചുകൊടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.