ജീവിതശൈലി രോഗ സ്ക്രീനിംഗ്, ജില്ലയിൽ അന്തിമഘട്ടത്തിലേക്ക്.
കോട്ടയം . ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടപ്പിലാക്കിയ അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ് കാമ്പയിന്റെ ഭാഗമായുള്ള രോഗ സ്ക്രീനിംഗ് ജില്ലയിൽ അറുപത് ശതമാനം പിന്നിട്ടു. മാർച്ച് 31 ന് മുമ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. 30 വയസിന് മുകളിലുള്ള 10.64 ലക്ഷം പേരിൽ 6.5 ലക്ഷം പേരുടെ സ്ക്രീനിംഗ് നടത്തി. ഇ - ഹെൽത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യപ്രവർത്തകർ വീടുകളിൽ നേരിട്ടെത്തിയാണ് സ്ക്രീനിംഗ് നടത്തുന്നത്. 79,000 ത്തോളം പേർ അമിത രക്തസമ്മർദ്ദമുള്ളവരാണ്. 74,000 പേർക്ക് പ്രമേഹമുണ്ട്. 32,000 ത്തോളം പേർക്ക് ഇവ രണ്ടുമുള്ളതായി കണ്ടെത്തി. ഒന്നരലക്ഷം പേർ ഏതെങ്കിലും ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. 41,000 പേർക്ക് കാൻസർ സംശയിക്കുന്നുണ്ട്. ഇവരെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും.
ആരംഭത്തിൽ കണ്ടെത്താം.
ജീവിതശൈലി രോഗങ്ങളും കാൻസറും നേരത്തേ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ രോഗം സങ്കീർണമാകാതെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ക്രീനിംഗ് നടത്തുന്നത്. എല്ലാവർക്കും കാൻസർ ചികിത്സ ഉറപ്പാക്കുന്നതിനായി കാൻസർ ഗ്രിഡിന്റെ മാപ്പിംഗും തുടങ്ങി.
സ്ക്രീനിംഗിലെ കണ്ടെത്തൽ.
അമിത രക്തസമ്മർദ്ദം 12 % പേർക്ക് .
പ്രമേഹം 11.5 % പേർക്ക്.
രക്തസമ്മർദ്ദവും പ്രമേഹവും 5 %.
കാൻസർ സംശയം 6 %.
ഡെപ്യൂട്ടി ഡി എം ഒ വിദ്യാധരൻ പറയുന്നു.
ജീവിതശൈലി രോഗ സ്ക്രീനിംഗ് ജില്ലയിൽ പുരോഗമിക്കുകയാണ്. മാർച്ച് 31നകം പൂർത്തിയാക്കും.