പാലക്കാട് വൻ ലഹരിവേട്ട; 1.7 കോടി വിലവരുന്ന ചരസ് പിടികൂടി
പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന 1.7 കോടി വിലവരുന്ന മാരക മയക്കുമരുന്നായ ചരസ് പിടികൂടി. റെയിൽവേ സംരക്ഷണ സേനയും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഉപേക്ഷിച്ച നിലയിൽ ലഹരിമരുന്നടങ്ങിയ ബാഗ് കണ്ടെത്തിയത്. പരിശോധന നടക്കുന്നത് അറിഞ്ഞ് ബാഗ് ഉപേക്ഷിച്ചതാകാമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇന്നലെ ഉച്ചയോടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് ഉടമസ്ഥനില്ലാത്ത ബാഗ് കണ്ടെത്തിയത്. കൂടിയ അളവിൽ കഞ്ചാവ് കടത്തുമ്പോൾ പിടിക്കപ്പെടുമെന്ന കാരണത്താൽ കഞ്ചാവ് സംസ്കരിച്ച് ചരസാക്കി മാറ്റി ട്രെയിൻ വഴി കടത്തുന്ന ലഹരി മാഫിയയുടെ ശ്രമമാണ് ഇതോടെ വിഫലമായത്. ലഹരിമരുന്ന് കടത്തിയ പ്രതിയെ കണ്ടെത്തുന്നതിന് എക്സൈസും ആർ.പി.എഫും അന്വേഷണം ഊർജിതമാക്കി. ആന്ധ്രപ്രദേശിലാണ് വ്യാപകമായി ചരസ് തയ്യാറാക്കുന്നത്. ട്രെയിൻ മാർഗം കേരളത്തിലെ കേന്ദ്രങ്ങളിലെത്തിച്ച ശേഷം കൊച്ചി, തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാലക്കാട് ആർ.പി.എഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ അനിൽകുമാർനായരുടെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് ചരസ് പിടികൂടിയത്. ആർ.പി.എഫ് സി.ഐ എം.കേശവദാസ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർ.പി.എഫ് എസ്.ഐമാരായ എ.പി.ദീപക്, എ.പി.അജിത് അശോക്, എ.എസ്.ഐ കെ.സജു, ഹെഡ്കോൺസ്റ്റബിൾമാരായ എ.അശോക്, ഒ.കെ.അജീഷ്, കോൺസ്റ്റബിൾ പി.പി.അബ്ദുൾ സത്താർ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ കെ.പ്രസാദ്, എം.സുരേഷ്കുമാർ, സി.ഇ.ഒമാരായ എ.സാദത്ത്, അനിൽകുമാർ എന്നിവർ പങ്കെടുത്തു.