ജോഷിമഠിലെ  ഭൂരിഭാഗം പ്രദേശങ്ങളും ഇടിഞ്ഞുതാഴും, ഐ എസ് ആർ ഒ റിപ്പോർട്ടിൽ സർക്കാരിന് അതൃപ്തി, പിൻവലിച്ചു

Saturday 14 January 2023 8:33 PM IST

ന്യൂഡൽഹി : ഉത്തരഖണ്ഡിലെ ജോഷിമഠിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇടിഞ്ഞു താഴുമെന്ന ഐ.എസ്.ആർ.ഒയുടെ റിപ്പോർട്ട് പിൻവലിച്ചു. സർക്കാരിന്റെ അതൃപ്തിയെ തുടർന്നാണ് റിപ്പോർട്ട് പിൻവലിച്ചതെന്നാണ് സൂചന. അതേസമയം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് റിപ്പോർട്ട് വെബ്സൈറ്റിൽ നിന്ന് നീക്കിയതെന്നാണ് ഐ.എസ്.ആർ.ഒയുടെ വിശദീകരണം, ഒഴിപ്പിക്കൽ നടപടി തുടരുന്നതിനിടെ ആശങ്ക വർദ്ധിപ്പിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ സർക്കാർ അതൃപ്ചതി അറിയിച്ചിരുന്നു.

ഡിസംബർ 27നും ജനുവരി 8നുമിടയിൽ 12 ദിവസത്തിനിടെ ജോഷിമഠ് 5.4 സെന്റിമീറ്റർ താഴ്ന്നതായാണ് ഐ.എസ്.ആർ,ഒ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്, ഇടിഞ്ഞുതാഴലിന്റെ വേഗം വർദ്ധിക്കുന്നതായും ഐ.എസ്.ആർ.ഒ മുന്നറിയിപ്പു നൽകിയിരുന്നു. 2022 ഏപ്രിലിനും നവംബറിനിടയിൽ ഏഴുമാസത്തിനിടെ ഒമ്പത് സെന്റമീറ്ററാണ് താഴ്ന്നത്. എന്നാൽ കഴിഞ്ഞ 12 ദിവസത്തിനിടെ ഇടിഞ്ഞുതാഴലിന് വേഗത കൂടി. പത്തുമാസത്തിനിടെ ആകെ 14.4 സെന്റിമീറ്റർ ഭൂമി ഇടിഞ്ഞു താഴ്ന്നതായും ഐ,എസ്.ആർ.ഒ വ്യക്തമാക്കിയിരുന്നു,. സാറ്റലൈറ്റ് ചിത്രങ്ങൾ സഹിതമായിരുന്നു ഐ,എസ്.ആർ.ഒയുടെ റിപ്പോർട്ട്.

അതേസമയം ഐ.എസ്.ആർ.ഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റുന്നതിന് ഉത്തരഖണ്ഡ് സ‌ർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്.