സുസജ്ജം ഈ സേന
ജനീവ കൺവെൻഷനിലേത് അടക്കം അന്തർദേശീയ നിയമങ്ങൾ കൃത്യമായി പാലിച്ച് ലോകരാജ്യങ്ങൾക്ക് മാതൃകയായി നിലകൊള്ളുന്ന തന്മയത്വമുള്ള സൈന്യം എന്ന ഖ്യാതി ഇന്ത്യൻ കരസേനയ്ക്ക് മാത്രം അർഹതപ്പെട്ടതാണ്. രാഷ്ട്രം ഗുരുതരമായ സുരക്ഷാ ഭീഷണികളിലൂടെ കടന്നുപോകുന്ന അവസരത്തിലാണ് 75-ാം വാർഷികം ആഘോഷിക്കുന്നത്. ആഭ്യന്തര സുരക്ഷയിൽ നിയന്ത്രണമുണ്ടെങ്കിലും അയൽരാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നാൾക്കുനാൾ വർദ്ധിക്കുന്നു.
75- വർഷത്തെ പാരമ്പര്യത്തിൽ സേനയുടെ കോട്ടങ്ങളും നേട്ടങ്ങളും വിലയിരുത്തുന്നത് കാലഘട്ടത്തിന്റെ ആവശ്യതകതയാണ്. പാകിസ്ഥാന്റെ പേടിസ്വപ്നമാകാനും ചൈനയെ ഇരുത്തി ചിന്തിപ്പിക്കാനും ഇക്കാലയളവിൽ ഇന്ത്യൻ കരസേനയ്ക്കായി. 1947, 1965, 1971 വർഷങ്ങളിൽ സേന കാണിച്ച ധീരതയും പക്വതയും യുദ്ധ സാമർത്ഥ്യവും ചടുലതയും മറ്റു രാജ്യങ്ങൾക്കും മാതൃകയായി. രാഷ്ട്രത്തിന്റെ യശസ് വാനോളം ഉയർത്താൻ ഇന്തോ-പാക് യുദ്ധങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കാർഗിൽ യുദ്ധത്തിലും സർജിക്കൽ ആക്രമണത്തിലും അതിർത്തി കടന്നുള്ള ഭീകരതയെ ശക്തമായി നേരിടുന്നതിലും സേന സ്തുത്യർഹമായ സേവനമാണ് നടത്തിയത്. അയൽ രാജ്യമായ ചൈനയിൽ നിന്ന് 1967ൽ സാരമായ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും അതിൽനിന്ന് പാഠമുൾക്കൊണ്ട് അവരുടെ ആക്രമണോത്സുകമായ നീക്കങ്ങളെ പിന്നീട് പ്രതിരോധിക്കാനായത് സേനയുടെ മികവാണ്.
വെല്ലുവിളികൾ
സേന നേരിടുന്ന പരമപ്രധാനമായ വെല്ലുവിളി ചൈനയുടെ കുടിലതന്ത്രങ്ങൾ നേരിടലാണ്. യഥാർത്ഥ സൈനിക മുന്നേറ്റങ്ങളെന്ന് തോന്നിക്കുന്ന തരത്തിലുള്ള സൈനിക പരിശീലനമാണ് കാലാകാലങ്ങളായി അവർ നടത്തുന്നത്. അതിലൂടെ അയൽ രാജ്യങ്ങളെ വരുതിയിൽ നിറുത്താനാണ് അവരുടെ ശ്രമം. മറ്റ് രാജ്യങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണ് അവരുടെ പരിശീലനരീതികൾ. അന്താരാഷ്ട്ര നിയമങ്ങളും മറ്റും പാലിക്കാറില്ല. സായുധ പരിശീലനമെന്ന രീതിയിൽ അതിർത്തി കടന്നുകയറിയുള്ള നിർമ്മാണപ്രവർത്തനമാണ് ഇന്ത്യയ്ക്കുള്ള ഏറ്റവും വലിയ തലവേദന. പ്യൂപ്പിൾ ലിബറേഷൻ ആർമിയുടെ(പി.എൽ.എ) മനോവീര്യം ഉയർത്താൻ ആവശ്യമായ എല്ലാ പ്രോത്സാഹനവും ചൈനീസ് ഭരണകൂടം പരോക്ഷമായി നൽകുന്നു.
അരുണാചൽപ്രദേശ് ഉൾപ്പെടുന്ന വടക്കുകിഴക്കൻ മേഖല ചൈനയുടെ ഭാഗമാണെന്ന രീതിയിൽ ദേശീയ-അന്തർദേശീയ തലത്തിൽ പ്രചാരണം നടത്തുന്നു. പി.എൽ.എയെ സംബന്ധിച്ചിടത്തോളം അവരുടെ ഈ കാഴ്ചപ്പാട് മാറ്റുക പ്രയാസമാണ്. പി.എൽ.എ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ അതിർത്തി പ്രശ്നങ്ങൾ സൈന്യങ്ങൾക്കിടയിൽ പരിഹരിക്കാൻ സാധിക്കില്ല. രാജ്യങ്ങൾ തമ്മിൽ നയതന്ത്ര തലത്തിലെടുക്കുന്ന തീരുമാനങ്ങൾ തന്നെ വേണം.
സമീപകാലങ്ങളിലെ പാകിസ്ഥാന്റെ നിശബ്ദത വളരെയേറെ ശ്രദ്ധയോടെ നോക്കിക്കാണണം. ചൈനയുടെ പ്രകോപനങ്ങളിൽ നിന്ന് മുതലെടുക്കാനാണ് അവരുടെ ശ്രമം. ഇന്ത്യൻ സേനയ്ക്ക് ഏതെങ്കിലും തരത്തിൽ കളങ്കമുണ്ടാകുന്നതും മറ്റ് രാജ്യങ്ങളുമായി അതിർത്തി തർക്കം അടക്കം യുദ്ധസമാനമായ സാഹചര്യങ്ങളിൽ ഏർപ്പെടുന്നതും കാത്തിരിക്കുകയാണവർ. സമീപകാലത്ത് ഇന്ത്യൻ സേന നേരിട്ടേക്കാവുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വെടിക്കോപ്പുകളുടെ ലഭ്യത. ആയുധക്കരാറിൽ നിശ്ചിത കാലയളവിൽ അവയുടെ അറ്റകുറ്റപ്പണികളും സ്പെയർപാട്സുകൾ നൽകാനുമുള്ള ഉത്തരവാദിത്വമുണ്ടാകും. കരസേന ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിയിരുന്നത് റഷ്യയിൽ നിന്നാണ്. യുക്രെയിൻ അധിനിവേശത്തെ തുടർന്നുള്ള റഷ്യൻ സാഹചര്യം പുതിയ ആയുധങ്ങളുടേയും സ്പെയർപാട്സുകളുടെയും വിതരണത്തെ ബാധിച്ചേക്കാം.
ഇന്ത്യൻ സേനയിലേക്കുള്ള അഗ്നിവീറുകളുടെ പ്രവേശനവും പരിശീലനവും ശ്രദ്ധയോടെ കാണേണ്ടതാണ്. അവരുടെ കാര്യക്ഷമത സേനയ്ക്ക് എത്രത്തോളം പ്രയോജനപ്പെടുമെന്ന് തുടർന്നുള്ള കാലഘട്ടത്തിൽ മാത്രമെ വ്യക്തമാകൂ. അതിർത്തിയിലെ റോഡുകളുടെ അടക്കം നിർമ്മാണ പ്രവർത്തനങ്ങളിൽ ഏറെ പുരോഗതിയുണ്ടായെങ്കിലും അടിസ്ഥാന വികസനത്തിൽ ഇനിയുമേറെ കാര്യക്ഷമായി മുന്നേറാനുണ്ടെന്ന് അയൽ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വ്യക്തമാകുന്നു.
മുതിർന്ന സൈനിക ഉദ്യോഗസ്ഥരും വിരമിക്കൽ പ്രായത്തിലുള്ളവരും വിരമിച്ചവരും കാണിക്കുന്ന രാഷ്ട്രീയാഭിരുചി സേനയ്ക്ക് ഭൂഷണമല്ല. അവസാന ശ്വാസം വരെയും ഓരോ സൈനികന്റെയും ചിന്ത രാഷ്ട്രത്തെക്കുറിച്ചാവണം. രാഷ്ട്രീയമാകരുത്. അത്തരം പ്രവണതകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാം.
നേട്ടപ്പട്ടിക
കരസേനയുടെ ഈ വാർഷിക ദിനത്തിൽ അഭിമാനിക്കാവുന്ന ഏറെ നേട്ടങ്ങളുണ്ട്. ഒരു രാജ്യം ശക്തമാകാൻ ദേശസുരക്ഷ അത്യന്താപേക്ഷിതമാണ്. അതിൽ സൈന്യത്തിന്റെ പങ്ക് ഏറെ നിർണ്ണായകവുമാണ്. സൈനിക ശക്തിയിലാണ് ആധുനിക കാലത്ത് രാഷ്ട്രത്തിന്റെ ഉയർച്ച. രാഷ്ട്രത്തിന്റെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ ഇന്ത്യൻ കരസേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ഇന്ത്യൻ കരസേനയുടെ കഴിവ് മുൻപന്തിയിലാണ്. ഇന്ത്യയുടെ അസൂയാവഹമായ വളർച്ചയെ ലോകം ഉറ്റുനോക്കുന്നു. വികസിത രാജ്യങ്ങൾക്കൊപ്പമല്ലെങ്കിൽ കൂടിയും ആ തലത്തിൽ മുന്നേറാണ് ഇന്ത്യൻ സേനയുടെ ശ്രമം. പരിശീലനത്തിലും വനിതകളെ ഉൾപ്പെടുത്തുന്നതിലുമടക്കം മറ്റു രാജ്യങ്ങൾക്ക് മാതൃകയാണ് ഇന്ത്യൻ സേന. ഏതു സാഹചര്യം നേരിടാനും സുസജ്ജമായ സേന അയൽ രാജ്യങ്ങൾക്ക് തലവേദനയാകുന്നു. പാക്, ചൈനീസ് അതിർത്തികളിൽ ഇന്ത്യൻ സേന നടത്തുന്ന പ്രതിരോധം ലോകോത്തരമാണ്.
കര-വ്യോമ-നാവിക സേനകളുടെ പരസ്പര സഹകരണം ഊട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്ത സേനാമേധാവിയുടെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിൽ കരസേനയുടെ പങ്ക് നിർണ്ണായകമാണ്. ഭീകരതയെ ആഭ്യന്തരമായും ബാഹ്യമായും നേരിടുന്നതിൽ കരസേന സ്തുത്യർഹമായ പങ്ക് വഹിച്ചിട്ടുണ്ട്. ലോകത്തെങ്ങും ഇത്രയും സുദീർഘമായ കാലയളവിൽ ഒരു സേനയും ഇത്തരമൊരു ശുഷ്ക്കാന്തി കാണിച്ചിട്ടില്ല. വികസിത രാജ്യമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ മാതൃകാപരമായ നീക്കങ്ങളാണ് കരസേന നടത്തുന്നത്. ശത്രുവിന്റെ മനസും പദ്ധതിയും മുൻകൂട്ടിക്കണ്ട് ദീർഘവീക്ഷണത്തോടെ അവയെ എതിരിടുകയും നിഷ്പ്രഭമാക്കാനുമുള്ള ഇന്ത്യൻ കരസേനയുടെ കഴിവാണ് ശത്രുരാജ്യങ്ങളെ ആശങ്കാകുലരാക്കുന്നത്. ലോകത്ത് പ്രശ്നബാധിത രാജ്യങ്ങളിൽ യു.എൻ സമാധാനസേന നടത്തുന്ന ഇടപെടലുകൾ ഇന്ത്യൻ സേനയുടെ കഴിവിന്റെ ഉത്തമ ഉദാഹരണമാണ്. ആ സേനയിൽ കരസേനയ്ക്കാണ് കൂടുതൽ പ്രാതിനിധ്യമുള്ളത്. 75 വർഷത്തെ ഇന്ത്യയുടെ വളർച്ച ചൈനയെയും പാകിസ്ഥാനെയും അലോസരപ്പെടുത്തുന്നതാണ്. ഇക്കാലയളവിനുള്ളിൽ ഇന്ത്യൻ സേന അവരുടെ പേടിസ്വപ്നമാകുകയും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും ഉറപ്പിക്കുകയും ചെയ്യുന്നു.