കഞ്ഞിക്കുഴിയിൽ 'കൃഷിമുറ്റം" പച്ചക്കറി കൃഷി വികസന പദ്ധതിക്ക് തുടക്കം
ചേർത്തല : ചേർത്തല മണ്ഡലത്തിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് സമഗ്ര കാർഷിക പദ്ധതി ആവിഷ്കരിക്കുമെന്നും ഒരു മാസത്തിനുള്ളിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പി. പ്രസാദ്. കഞ്ഞിക്കുഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കൃഷിമുറ്റം പച്ചക്കറി കൃഷി വികസന പദ്ധതി ഇല്ലത്തുകാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒമ്പതിനായിരം വീടുകളെ ലക്ഷ്യം വച്ച് കഞ്ഞിക്കുഴി പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതി കേരളത്തിൽ തന്നെ ആദ്യമായിരിക്കുമെന്നും ഏറ്റവും കൂടുതൽ കൃഷിമുറ്റങ്ങൾ ഒരുക്കുന്ന വാർഡുകൾക്ക് സമ്മാനം നൽകുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 18 വാർഡിലും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ തൈ ഉത്പാദന യൂണിറ്റുകൾ രൂപീകരിച്ചിട്ടുണ്ട്. പ്രത്യേകം തയ്യാറാക്കിയ മഴമറയ്ക്ക് അകത്തു ഉത്പ്പാദിപ്പിക്കുന്ന തൈ വിത്തുകൾ കൃഷിഭവൻ മുഖേന തൈ ഉൽപാദന യൂണിറ്റിൽ നിന്ന് വാങ്ങിയാണ് വിതരണം ചെയ്യുന്നത്. വെണ്ട, പീച്ചിൽ, പാവൽ, പടവലം, പയർ തുടങ്ങിയ അഞ്ചര ലക്ഷം പച്ചക്കറി തൈകളാണ് വിതരണത്തിനായി ഉത്പാദിപ്പിചിരിക്കുന്നത്. 250 ഹെക്ടർ പച്ചക്കറി കൃഷിയാണ് പഞ്ചായത്ത് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ പി.ഡി.എസ് വിപണന കേന്ദ്രം, ആഴ്ച ചന്ത, മൊബൈൽ വെന്ററിംഗ്് സെന്റർ തുടങ്ങിയവ വഴി വിപണനം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധ സുരേഷ്, പി. എസ്. ശ്രീലത,പഞ്ചായത്ത് അംഗങ്ങളായ ബൈരഞ്ജിത്, സി.ദീപുമോൻ, ജി. വി.റെജി,കഞ്ഞിക്കുഴി കൃഷി ഓഫീസർ ജനീഷ് റോസ് ജേക്കബ്, തുടങ്ങിയവർ പങ്കെടുത്തു.