വെള്ളനാട് ആക്രമണം :പ്രതികളെ റിമാൻഡു ചെയ്തു

Tuesday 17 January 2023 1:49 AM IST

വെള്ളനാട്:വെള്ളനാട് മേപ്പാട്ടുമല പാറവിള പുത്തൻ വീട്ടിൽ ശ്രീകുമാരൻ നായരെ ആക്രമിച്ച് കിണറ്റിൽ ഇട്ടതിന് നാട്ടുകാർ പിടികൂടിയ
ചിറയിൻകീഴ് കിഴുവിലം മുടപുരം എൻ.ഇ.എസ് ബ്ലോക്ക് ബി.എസ്.എസ് ബിൽഡിംഗിൽ സി.അബിൻ(അപ്പൂസ്-25),പള്ളിപ്പുറം പാച്ചിറ ചായ്ക്കോട്ടുകോണം ഷെഫീഖ് മൻസിലിൽ ആർ.ഷെഫീഖ് (24)എന്നിവരെ റിമാൻഡുചെയ്തു. മെഡിക്കൽ കോളേജ്
ആശുപത്രിയിലായിരുന്ന ഇവരെ രാവിലെ പത്തോടെ ആര്യനാട് സ്റ്റേഷനിൽ എത്തിച്ചു.

കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകുകയും അന്വേഷിക്കാൻ
എത്തിയ പൊലീസിനു നേരെ പടക്കമെറിഞ്ഞതടക്കം വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ ഒട്ടേറെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.ശനിയാഴ്ച രാത്രി വെള്ളനാട് എത്തിയ ഇവർ ശ്രീകുമാരൻ നായർ നിർമിക്കുന്ന വീടിന്റെ വശത്താണ് കിടന്നുറങ്ങിയത്. ഞായറാഴ്ച രാവിലെ വീടിന്റെ കോൺക്രീറ്റിൽ വെള്ളം ഒഴിക്കാൻ എത്തിയ ശ്രീകുമാരൻ നായരെ അബിൻ ആക്രമിച്ചശേഷം തലയിൽ കരിങ്കല്ലെടുത്ത് ഇടിച്ചു. പിന്നാലെ
ഷെഫീഖും എത്തി. ഇരുവരും ചേർന്ന് ശ്രീകുമാരൻ നായരെ കിണറ്റിൽ തള്ളിയിടുകയായിരുന്നു. വീഴുന്നതിനിടെ ശ്രീകുമാരൻ നായർ കഴുത്തിൽ പിടിച്ചതോടെ അബിനും കിണറ്റിൽ അകപ്പെട്ടു. ഇതുകണ്ട സമീപവാസിയായ സ്ത്രീ നിലവിളിച്ചതോടെ അക്രമികൾ കടന്നുകളയുകയായിരുന്നു. തുടർന്നാണ് ഇവരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ
സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആർ.രാജശേഖരൻ നായരുടെ ഇളയ സഹോദരനാണ്
ശ്രീകുമാരൻ നായർ. വൈദ്യ പരിശോധനയ്ക്ക് വെള്ളനാട് ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസുകാരായ മഹേഷ്,ബിനു എന്നിവരെ ആക്രമിച്ചതിലും ഷെഫീഖിനെതിരെ കേസെടുത്തു.

Advertisement
Advertisement