പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 20 വർഷം തടവും 50,000 രൂപ പിഴയും
ആറ്റിങ്ങൽ: 16കാരിയെ കടത്തിക്കൊണ്ടുപോയി അമ്പലത്തിൽ വച്ച് താലി ചാർത്തി ആറ് ദിവസം കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച യുവാവിന് 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.വെമ്പായത്തിന് സമീപം താമസിക്കുന്ന അപ്പു എന്ന് വിളിക്കുന്ന അഖിൽ ജിത്തിനെയാണ് (22) കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) കോടതി ജഡ്ജ് ടി.പി.പ്രഭാഷ് ലാലാണ് ശിക്ഷ വിധിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം.
പെയിന്റിംഗ് പണിക്കെത്തിയ അഖിൽജിത്ത് വിദ്യാർത്ഥിനിയുമായി പരിചയത്തിലാവുകയും വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്ന് വിളിച്ചുവരുത്തി കൂടെ ക്കൊണ്ടുപോവുകയുമായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി വീട്ടുകാർ നൽകിയ
പരാതിയുടെ അടിസ്ഥാനത്തിൽ കഠിനംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ് കുട്ടിയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.
പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പൊലീസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗകുറ്റം തെളിയിക്കപ്പെട്ടതോടെ 10 വർഷം കഠിനതടവും 25,000 രൂപയും പിഴയും വിധിച്ചു. പിഴ ഒടുക്കുന്ന സാഹചര്യത്തിൽ 10,000 രൂപ നഷ്ടപരിഹാരം എന്ന നിലയിൽ അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവായി. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. പോക്സോ കേസ് കൂടി ഉൾപ്പെടുത്തി പ്രതിക്ക് 10 വർഷം കഠിനതടവും 25,000 രൂപ പിഴയും അടയ്ക്കണം. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. ജയിലിൽ കിടന്ന റിമാൻഡ് കാലം ശിക്ഷയിൽ ഇളവുണ്ടെന്നും കോടതി ഉത്തരവായി.
കടയ്ക്കാവൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ജി.ബി.മുകേഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം.മുഹസിൻ ഹാജരായി.