പള്ളിപ്പുറത്ത് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം
കഴക്കൂട്ടം: മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിപ്പുറത്ത് വ്യാപാര സ്ഥാപനങ്ങൾ കുത്തി ത്തുറന്ന് വ്യാപകമോഷണം. അഞ്ചുദിവസം മുമ്പ് പള്ളിപ്പുറം സി.ആർ,ഫി.എഫ് ക്യാമ്പിനടുത്താണ് മോഷണപരമ്പര അരങ്ങേറിയത്. അനിൽകുമാറിന്റെ അമ്പിളി ബേക്കറി, സമീപത്തെ ഫാൻസി സ്റ്റോർ, രവി, നുസൈബ, അശോകൻ എന്നിവരുടെ കടകളിൽ പുലർച്ചെ 1.45ഓടെയായിരുന്നു മോഷണം.
കമ്പിപ്പാര ഉപയോഗിച്ച് അനിലിന്റെ ബേക്കറിയിലെ പൂട്ട് കുത്തിത്തുറന്ന് സാധനങ്ങളും 10,000 രൂപയും സമീപത്തെ മറ്റ് കടകൾ കുത്തിത്തുറന്ന് സാധനങ്ങളുമാണ് കവർന്നത്. ബേക്കറിയിൽ സ്ഥാപിച്ചിരുന്ന സി.സി ടിവിയിൽ നിന്ന് ലഭിച്ച കള്ളന്റെ ദൃശ്യങ്ങൾ മംഗലപുരം പൊലീസിന് കൈമാറിയിട്ടും ഇതുവരെയും കള്ളനെ പിടികൂടാനായില്ല. അടുത്തടുത്ത ദിവസങ്ങളിലായി മംഗലപുരത്തിനടുത്തുള്ള മുസ്ളിം പള്ളിയിലെ കാണിക്കവഞ്ചി കവർന്നത്, കരിച്ചാറയ്‌ക്കടുത്തുള്ള ഫൈസൽ എന്നയാളിന്റെ വീട്ടിൽ മോഷണം തുടങ്ങിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗുണ്ടാ - മണൽ മാഫിയ ബന്ധത്തെ തുടർന്ന് മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും അടുത്തിടെ സ്ഥലംമാറ്റിയിരുന്നു. മറ്റ് സ്റ്റേഷനുകളിൽ നിന്നാണ് പകരം ഉദ്യോഗസ്ഥരെ നിയമിച്ചത്.