അര മണിക്കൂറോളം രാഹുൽ ഗാന്ധിക്ക് അനങ്ങാനായില്ല; സുരക്ഷാ വീഴ്ച കാരണം ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവച്ചു
ശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കാശ്മീരിൽ സുരക്ഷാ വീഴ്ചയെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ചു. ഇന്ന് രാവിലെ പുനഃരാരംഭിച്ച യാത്ര 20 കിലോമീറ്റർ പിന്നിടേണ്ടതായിരുന്നു. എന്നാൽ ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ അവസാനിപ്പിക്കേണ്ടി വന്നു.
ശ്രീനഗറിലേയ്ക്കുള്ള വഴിയിൽ ബനിഹാൽ തുരങ്കം പിന്നിട്ടതിന് ശേഷം വൻ ജനക്കൂട്ടം യാത്രയിലേയ്ക്ക് ഇടിച്ചുകയറി. അര മണിക്കൂറോളം രാഹുൽ ഗാന്ധിക്ക് അനങ്ങാനായില്ലെന്നും, തുടർന്ന് രാഹുലിനെ സുരക്ഷാ വാഹനത്തിൽ കയറ്റിയ ശേഷം ഇന്നത്തേക്ക് യാത്ര അവസാനിപ്പിക്കുകയായിരുന്നു. നിയന്ത്രിക്കാൻ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്തതിനെ തുടർന്നാണ് യാത്ര നിർത്തിവച്ചതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും, കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജമ്മു കാശ്മീർ ഭരണകൂടം പരാജയപ്പെട്ടെന്നും കോൺഗ്രസ് ആരോപിച്ചു. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ളയും ബനിഹാലിൽ യാത്രയ്‌ക്കൊപ്പം ചേർന്നിരുന്നു.