ഭാര്യയെ കൊന്ന് ജാതിത്തോട്ടത്തിൽ തള്ളിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കാലടി: കാഞ്ഞൂരിൽ താമസിക്കുന്ന തമിഴ്നാട് തെങ്കാശി സ്വദേശി രത്നവല്ലിയെ (35) കൊന്ന് ജാതിത്തോട്ടത്തിൽ തള്ളിയ കേസിൽ ഭർത്താവ് മഹേഷ് കുമാറിനെ (38) കാലടി പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയെ കാൺമാനില്ലെന്ന പരാതിയുമായി മഹേഷ് കുമാർ കാലടി സ്റ്റേഷനിലെത്തിയപ്പോൾ സംശയം തോന്നിയ പൊലീസ് വാടകവീട്ടിലെത്തി പരിശോധിക്കവേ സമീപത്തെ ജാതി തോട്ടത്തിൽ അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ ലൈംഗികാതിക്രമവും നടന്നിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. വായിൽ മുണ്ടു തിരുകി കൈകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മഹേഷിന്റെ മൊഴി.
തെങ്കാശിയിലെ അയൽവാസിയുമായി രത്നവല്ലിക്ക് മുമ്പുണ്ടായിരുന്ന പ്രണയം തുടരുന്നതിലെ പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് മഹേഷ് പൊലീസിനോട് പറഞ്ഞു. രത്നവല്ലിയുടെ സഹോദരനും മഹേഷും പലവട്ടം ശാസിച്ചങ്കിലും ഇരുവരും ബന്ധം തുടർന്നു. കഴിഞ്ഞ പൊങ്കലിനും ഇവർ തെങ്കാശിയിൽ പോയിരുന്നു. കാമുകന്റെ കൂടെ പോകുമെന്ന് രത്നവല്ലി പലപ്പോഴും പറഞ്ഞിരുന്നതായി മഹേഷ് മൊഴി നൽകിയിട്ടുണ്ട്.
രത്നവല്ലിക്ക് ഒരു കാലിന് സ്വാധീനക്കുറവുണ്ട്. വിവാഹിതനായ മഹേഷ് എട്ട് വർഷം മുമ്പ് രത്നവല്ലിയുമായി അടുത്തശേഷം ഭാര്യയും ഏകമകളും വേർപിരിഞ്ഞു. തോട്ടത്തിൽ ജാതിക്ക പെറുക്കുന്ന ജോലിയാണ് മഹേഷിന്. രത്നവല്ലി വീട്ടുജോലിക്കും പോകും. കാഞ്ഞൂരിൽ വാടകയ്ക്കായിരുന്നു താമസം. ദമ്പതികൾക്ക് മക്കളില്ല.മഹേഷിന്റെ മൊഴികൾ പൊലീസ് അപ്പാടെ പൊലീസ് വിശ്വസിച്ചിട്ടില്ല. ജഡം പോസ്റ്റുമോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി.