ജയിൽ ജീവനക്കാർ അടിച്ച് കൈയൊടിച്ചെന്ന് പ്രതി
ആലപ്പുഴ: മോഷണക്കേസിൽ റിമാൻഡിലായ പ്രതിയെ ജില്ലാ ജയിലിൽ ജീവനക്കാർ മർദ്ദിച്ചതായി പരാതി. കാസർകോട് വെള്ളരിക്കുണ്ട് പണത്തൂർ തുരുമ്പ്കാലായിൽ വീട്ടിൽ രതീഷ് ആണ് കണ്ടാലറിയാവുന്ന നാല് പൊലീസുകാർ തന്നെ മർദ്ദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തതായി ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രജനി തങ്കപ്പന് മുമ്പാകെ ഇന്നലെ മൊഴി നൽകിയത്.
ജില്ലാ ലീഗൽ ഏയ്ഡ് ഡിഫൻസ് കൗൺസിൽ അംഗങ്ങൾ ബുധനാഴ്ച ജില്ലാ ജയിലിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിലാണ് മർദ്ദനമേറ്റ വിവരം രതീഷ് വെളിപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ലീഗൽ ഏയ്ഡ് ഡിഫൻസ് കൗൺസിൽ സംഭവം മജിസ്ട്രേറ്റിന് മുമ്പാകെ റിപ്പോർട്ട് ചെയ്തു. ഇത് പ്രകാരമാണ് ഇന്നലെ ഇയാളുടെ മൊഴിയെടുക്കാൻ കോടതി വിളിപ്പിച്ചത്.
നിത്യേന കഴിക്കാനുള്ള മരുന്നും കിടക്കാൻ പായയും ചോദിച്ചതിനാണ് പൊലീസുകാർ അസഭ്യം വിളിക്കുകയും തടിക്കഷ്ണം ഉപയോഗിച്ച് പുറത്തും കാലിനും അടിക്കുകയും കൈ പിടിച്ച് ഒടിക്കുകയും ചെയ്തതെന്ന് രതീഷ് മൊഴി നൽകി. അതേസമയം പ്രതി ജയിൽ ചാടാൻ ശ്രമിച്ചുവെന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം രതീഷിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെ വൈദ്യ പരിശോധന നടത്തി റിപ്പോർട്ട് ആലപ്പുഴ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. സംഭവത്തിൽ ജില്ലാ ജില്ലാ ലീഗൽ ഏയ്ഡ് ഡിഫൻസ് കൗൺസിൽ സംസ്ഥാന ലീഗൽ സർവീസ് അതോറിട്ടിക്ക് റിപ്പോർട്ട് നൽകി.