ഈ വാഗണറിന്റെ മോഡിഫിക്കേഷൻ കണ്ടാൽ മാരുതി ഞെട്ടും; അരയ്ക്കുതാഴെ തളർന്നുപോയ അജിത്ത് സ്വന്തമായി ഡ്രൈവ് ചെയ്യുന്നത് ഇങ്ങനെ
റിമോട്ടിൽ വിരലമർത്തിയാൽ കാറിന്റെ പിൻ വാതിൽ തുറന്ന് ഒരു റാംപ് തഴോട്ട് വരും. റാംപിലൂടെ കയറി കാറിനുള്ളിലെ ട്രാക്കിലൂടെ ഓടിച്ച് ഡ്രൈവറുടെ സീറ്റിന്റെ ഭാഗത്ത് വീൽചെയർ ഉറപ്പിക്കാം. കാറിന്റെ ബ്രേക്ക്, ആക്സിൽ ഉൾപ്പെടെ കാലുകൊണ്ട് പ്രവർത്തിപ്പിക്കേണ്ടതിന്റെയെല്ലാം കൺട്രോൾ അജിത്തിന്റെ കയ്യിലാണ്.
സ്വന്തം ശാരീരിക പരിമിതികളെ ഫ്രണ്ട്ലിയാക്കുന്ന രൂപമാറ്റം വരുത്തിയ കാറിലാണ് അജിത്കുമാർ (46) യാത്ര ചെയ്യുന്നത്. പരിമിതികളിലും യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അജിത്ത് സ്വന്തമായി ഡ്രൈവ് ചെയ്തു കൊണ്ട് കേരളം ചുറ്റിയടിക്കുവാനുള്ള ആഗ്രഹത്തിന് ചിറക് വിരിച്ചിരിക്കുകയാണ്. ഒന്നര വയസ്സിൽ ശരീരത്തിന്റെ 90 ശതമാനവും അരയ്ക്കുതാഴെ തളർന്നുപോയ അജിത്കുമാറിനെ ഇന്നു നയിക്കുന്നത് ഏതു ദൂരവും താണ്ടാമെന്ന ഈ ആത്മവിശ്വാസമാണ്.
12 വയസോളം ഇടുങ്ങിയ മുറിയിലെ ഇരുണ്ട വെളിച്ചത്തിൽ കഴിഞ്ഞ ബാലന് പഠനമെന്ന ആഗ്രഹം കലശലായപ്പോൾ പിതാവിന്റെ തോളിലിരുന്ന് സ്‌കൂളിലെത്തിയ അജിത്തിനെ കണ്ട അദ്ധ്യാപകൻ താഴെ വീണ് പൊട്ടിയാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന പരിഹാസത്തിൽ നിന്നാണ് ആദ്യ വെല്ലുവിളിയായി പഠനമെന്ന വഴി പുസ്തകവായനയിലൂടെ തിരഞ്ഞെടുക്കുന്നതും, പിന്നീട് വലിയ ഒരു പുസ്തക ശേഖരത്തിനുടമയാകുന്നതും. ഇന്ന് ആയിരത്തോളം പുസ്തകങ്ങൾ ഇദ്ദേഹത്തിന്റെ ലൈബ്രറിയിലുണ്ട്.
.