ഓക്ക്‌ലന്റിൽ വീണ്ടും കനത്ത മഴ; റെഡ് അലർട്ട് പ്രഖ്യാപിച്ചു, വടക്കൻ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ ഓക്ക്‌ലന്റിൽ കനത്ത മഴ തുടരുമെന്ന് ഇന്നലെ കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകിയതോടെ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടർന്ന് ജനജീവിതം താറുമാറായതിന് പിന്നാലെയാണ് മുന്നറിയിപ്പ്. വെള്ളം ഉയർന്നതിനെ തുടർന്ന് നഗരത്തിൽ നാലു പേർ മരിക്കുകയും ആയിരക്കണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ അന്താരാഷ്ട്ര-ആഭ്യന്തര വിമാനസർവീസുകൾ റദ്ദാക്കിയതോടെ നൂറു കണക്കിന് യാത്രക്കാർ ഒറ്റപ്പെട്ടു. വിമാനത്താവളത്തിൽ വെള്ളം ഉയരാതിരിക്കാൻ മണൽച്ചാക്കുകൾ നിരത്തുകയും വെള്ളം പമ്പ് ചെയ്തു കളയാനായി കൂടുതൽ പമ്പ് സെറ്റുകൾ തയ്യാറാക്കുകയും ചെയ്തു.
വടക്കൻ പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 200 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആവശ്യമായി വന്നാൽ ആ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും അധികൃതർ തയ്യാറെടുപ്പുകൾ തുടങ്ങി. അത്തരം സാഹചര്യത്തിൽ വീട് ഒഴിയാനുള്ള തയ്യാറെടുപ്പ് നടത്താൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി.
കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനുള്ള പ്രതിരോധനടപടികളും ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 7 വരെ സ്കൂളുകൾക്ക് അവധി നൽകി. തെക്കൻ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ഒാഫീസുകളുടെ പ്രവർത്തനം നിറുത്തി വയ്ക്കാൻ നിർദ്ദേശം നൽകി. നഗരത്തിലെ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ നടത്താൻ ആരംഭിച്ചു. ഒാടകളും ഒാവുചാലുകളും അടഞ്ഞു കിടക്കുന്നതിനാൽ കൂടുതൽ മേഖലകളിൽ വെള്ളം ഉയരാനുള്ള സാദ്ധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് ദുരിതാശ്വാസ പ്രവർത്തകർ. അടഞ്ഞുകിടക്കുന്ന ഓടകൾ തുറന്ന് ജലം ഒഴുക്കി വിടുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പ്രധാന റോഡുകളിൽ ചെളിയടിഞ്ഞിട്ടുള്ളതിനാൽ വടക്കൻ ഒാക്ക്ലൻഡിലെ പല ഹൈവേകളും അടച്ചിട്ടിരിക്കുകയാണ്.
കാലാവസ്ഥയിൽ വന്ന വ്യതിയാനമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് പ്രധാനമന്ത്റി ക്രിസ് ഹിപ്കിൻസ് പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ സഹായവുമായി എത്തുമെന്ന ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ സഹായവാഗ്ദാനത്തെ പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് സ്വാഗതം ചെയ്തു.