ഒപ്പമുള്ളവർ കള്ളക്കേസിൽ ജയിലിൽ കിടക്കുന്നു, നീതി പൂർണമായി ലഭിച്ചിട്ടില്ല; ജയിൽ മോചിതനായതിന് പിന്നാലെ സിദ്ദിഖ് കാപ്പൻ

Thursday 02 February 2023 9:36 AM IST

ലക്‌നൗ: മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. അൽപം മുൻപാണ് ലക്നൗ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അറസ്റ്റിലായി രണ്ട് വർഷവും മൂന്ന് മാസങ്ങൾക്കും ശേഷമാണ് പുറത്തിറങ്ങിയത്. താൻ മാത്രം ഇറങ്ങിയതുകൊണ്ട് എന്ത് നീതിയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

"ഇനിയും പൂർണ നീതി ലഭിച്ചിട്ടില്ല. നമ്മുടെ പല സഹോദരങ്ങളും കള്ളക്കേസിൽ കുടുങ്ങി ജയിലിൽ കിടക്കുകയാണ്. എന്റെ കൂടെ അറസ്റ്റിലായവർ പോലും അഴിക്കുള്ളിൽ കിടക്കുകയാണ്. പുറത്തേക്കിറങ്ങാൻ സഹായിച്ച പൊതുസമൂഹത്തോടും മാദ്ധ്യമങ്ങളോടും നന്ദി പറയുന്നു."- അദ്ദേഹം പ്രതികരിച്ചു. ജയിലിൽ കിടക്കുമ്പോൾ ഉമ്മയും ചില ബന്ധുക്കളുമൊക്കെ മരിച്ചെന്നും കാപ്പൻ കൂട്ടിച്ചേർത്തു.

സിദ്ദിഖ് കാപ്പനെ കൊണ്ടുപോകാൻ ഭാര്യയും മകനും അടക്കമുള്ളവർ ഉടൻ സ്ഥലത്തെത്തും. ജാമ്യം ലഭിച്ചിട്ട് ഒരു മാസത്തിലേറെയായെങ്കിലും നടപടിക്രമങ്ങളിലുണ്ടായ കാലതാമസം മൂലമാണ് മോചനം വൈകിയത്. ഹത്രാസ് കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹക്കുറ്റം ചുമത്തി 2020 ഒക്ടോബറിലാണ് അറസ്റ്റ് ചെയ്തത്.

യു.എ.പി.എ നിയമപ്രകാരം പൊലീസ് രജിസ്റ്റർ ചെയ്തതും കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി രജിസ്റ്റർ ചെയ്തതുമായ രണ്ട് കേസുകളാണ് സിദ്ദിഖ് കാപ്പന്റെ പേരിലുള്ളത്. യു.എ.പി.എ കേസിൽ നേരത്തേ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇ.ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനെത്തുടർന്ന് ജയിലിൽ കഴിയുകയായിരുന്നു. കഴിഞ്ഞ മാസം അലഹബാദ് കോടതിയാണ് ഈ കേസിൽ ജാമ്യം അനുവദിച്ചത്.