SignIn
Kerala Kaumudi Online
Friday, 20 September 2024 1.45 AM IST

കെ.എസ്.ആർ.ടി.സി രക്ഷപ്പെടാത്തതിന്റെ കാരണം

Increase Font Size Decrease Font Size Print Page

photo

ജീവനക്കാരിൽ വലിയ ഒരു വിഭാഗം പുലർത്തുന്ന മാടമ്പി മനോഭാവമാണ് കെ.എസ്.ആർ.ടി.സി രക്ഷപ്പെടാത്തതിന്റെ പ്രധാന കാരണം. യാത്രക്കാരാണ് തന്റെ അന്നം എന്ന ഒരു സമീപനം അവരിൽനിന്ന് ഉണ്ടാകാറില്ലെന്ന് മാത്രമല്ല ജനങ്ങളോട് മര്യാദകേടായി പെരുമാറാൻ ഒരു മടിയും കാണിക്കാറുമില്ല. യൂണിയനിൽ അംഗമായിക്കഴിഞ്ഞാൽ പിന്നെ ആരെയും പേടിക്കേണ്ടതില്ലെന്നും അഹങ്കാരത്തോടെ പെരുമാറാനുള്ള ലൈസൻസാണ് യൂണിയൻ അംഗത്വമെന്നും കരുതുന്നവരാണ് അധികവും. ഇത്തരം മനോഭാവം ദൃഢമായി നിൽക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവായി കാട്ടാക്കട ഡിപ്പോയിൽ നടന്ന നിർഭാഗ്യകരമായ സംഭവം. കൺസെഷൻ പുതുക്കുന്നതിന് ഡിപ്പോയിലെത്തിയ അച്ഛനെയും മകളെയും ജീവനക്കാർ കൂട്ടംചേർന്ന് മർദ്ദിക്കുകയായിരുന്നു. പ്രശ്നം ഉണ്ടാക്കിയതിന് കാരണക്കാരൻ മുടന്തൻ ന്യായം പറഞ്ഞ് കൺസഷൻ പുതുക്കാൻ വിസമ്മതിച്ച ജീവനക്കാരൻ തന്നെയാണ്. സംഭവത്തിന് ശേഷം കൺസഷൻ പുതുക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഡിപ്പോ ഇൻചാർജ് തന്നെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി.

ന്യായമായി കിട്ടേണ്ട ഒരു അവകാശം ആവശ്യമില്ലാത്ത സർട്ടിഫിക്കറ്റ് ചോദിച്ച് നിഷേധിച്ച ഉദ്യോഗസ്ഥനെയാണ് സർവീസിൽ നിന്ന് ആദ്യം പിരിച്ചുവിടേണ്ടത്. പക്ഷേ അതെങ്ങനെ നടക്കും? യൂണിയൻ നേതൃത്വം അവർക്ക് കവചമൊരുക്കി അണിനിരക്കില്ലേ? മന്ത്രിയെക്കുറിച്ചും എം.ഡിയെക്കുറിച്ചും പരസ്യമായി പുച്ഛത്തോടെ സംസാരിക്കാനും ഇവർക്ക് മടിയില്ല. എല്ലാ ജീവനക്കാരും അങ്ങനെയാണെന്നല്ല പറയുന്നത്. സൗമ്യമായും മര്യാദയോടെയും പെരുമാറുന്ന നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു ചെറിയ വിഭാഗം ഇപ്പോഴുമുണ്ട്. എന്നാൽ ശരീരത്തിന്റെ കരുത്തിൽ ആരെയും നേരിട്ടുകളയാമെന്ന മനോഭാവമുള്ളവരുടെ എണ്ണം കുറയാത്തി‌‌ടത്തോളം കെ.എസ്.ആർ.ടി.സി രക്ഷപ്പെടാൻ പോകുന്നില്ല.

കാട്ടാക്കട സംഭവത്തിന്റെ പേരിൽ നാല് ജീവനക്കാരെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌‌പെൻഡ് ചെയ്ത മാനേജ്‌മെന്റിന്റെ നടപടി സ്വാഗതാർഹമാണ്. വിശദമായ അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ സർവീസിൽ നിന്ന് പിരിച്ചുവിടുന്ന മാതൃകാപരമായ ശിക്ഷാനടപടി തന്നെ എടുക്കാൻ മേലധികാരികൾ തയ്യാറാവണം. കാരണം യാത്രക്കാരോടും ഡിപ്പോയിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരോടും ഇത്തരം സമീപനം പുലർത്തുന്ന പുഴുക്കുത്തുകൾ പുറത്തുപോയാലല്ലാതെ ആ സ്ഥാപനം രക്ഷപ്പെടില്ല. കൺസെഷനുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹരിക്കേണ്ടത് യഥാർത്ഥത്തിൽ വിദ്യാർത്ഥി സംഘടനകളാണ്. അവർക്കൊന്നും ഇതിന് നേരമില്ലെന്നതിന്റെ തെളിവ് കൂടിയാണ് കാട്ടാക്കട സംഭവം. ആ പെൺകുട്ടിക്ക് പുതുക്കിയ കൺസഷൻ വീട്ടിൽ എത്തിച്ചുകൊടുത്ത് പ്രശ്നം പരിഹരിക്കാനുള്ള വിവേകമാണ് മന്ത്രി കാണിക്കേണ്ടത്. അതോടൊപ്പം അക്രമികളുടെ പേരുപോലും സൂചിപ്പിക്കാത്ത കാട്ടാക്കട പൊലീസിനെ മാറ്റിനിറുത്തി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ കേസന്വേഷിച്ച് കുറ്റപത്രം നൽകണം. ഹൈക്കോടതി സംഭവത്തിന്റെ റിപ്പോർട്ട് തേടിയത് ആശ്വാസകരമാണ്. അതിനാൽ കേസിൽ വെള്ളം ചേർക്കാനുള്ള വലിയ കളി നടക്കില്ലെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSRTC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.