കടുത്ത ശിക്ഷ നൽകണം
മനസ്സിനെ മരവിപ്പിക്കുന്ന അതിക്രൂരമായ കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കൊലപാതകം നടത്തിയ സംഭവവുമുണ്ടായി. വ്യക്തികളെയും കുടുംബങ്ങളെയും നശിപ്പിച്ചുകൊണ്ട് ലഹരിമരുന്നു കച്ചവടം വ്യാപകമായി നടക്കുന്നു. കുറ്റവാളികൾ പലരും ഡസൻ കണക്കിന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളവരാണ്. ഇവർക്ക് ശിക്ഷാ ഭയമില്ല എന്നതാണ് മുഖ്യകാരണം. പ്രതി കുറ്റകൃത്യം സമ്മതിക്കുകയും അനിഷേധ്യമായ തെളിവുകളും ഉണ്ടെങ്കിലും ശിക്ഷാവിധിക്കുള്ള നടപടിക്രമങ്ങൾ വർഷങ്ങളോളം നീളുന്നു. ഇതിന്റെ ഫലമായി പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും കേസുകൾ കുമിഞ്ഞു കൂടുന്നു, ഇവയുടെ എണ്ണം കൂട്ടണമെന്ന മുറവിളിയും കേൾക്കാറുണ്ട്. ഈ അലംഭാവവും മെല്ലെപ്പോക്കും സമൂഹസുരക്ഷയെ ഹനിക്കുന്നു. മലേഷ്യയിലും ഗൾഫ് രാജ്യങ്ങളിലും ലഹരിമരുന്നു കച്ചവടത്തിന് വധശിക്ഷ സാധാരണമാണ്. കാലോചിതമായ മാറ്റം ഇവിടെയുമുണ്ടാകണം. സി.സി. മത്തായി മാറാട്ടുകളം കൺവീനർ, അഖിലകേരള മനുഷ്യാവകാശസംരക്ഷണസേന ചങ്ങനാശേരി