പുതിയ സർക്കാരും സ്ത്രീകളും

Thursday 28 May 2026 12:59 AM IST

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 863 സ്ഥാനാർത്ഥികളിൽ വനിതകൾ 92പേർ മാത്രമായിരുന്നു; സഭയിലെത്തിയത് 11പേർ മാത്രം. സ്ത്രീ മുന്നേറ്റങ്ങളുടെ ദീർഘമായ ചരിത്രവും ഉണ്ടായിട്ടും നിയമസഭയിൽ സ്ത്രീ പ്രാതിനിദ്ധ്യം തുച്ഛമായി തുടരുകയാണ്. കഴിഞ്ഞ ദശാബ്ദത്തിൽ സ്ത്രീകൾക്ക് താങ്ങാകുന്ന നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചിരുന്നു. പക്ഷേ, ഘടനാപരമായ വലിയ വിടവുകൾ ഇപ്പോഴും അവശേഷിക്കുന്നു.

എൻ.സി.ആർ.ബി കണക്കുകൾ കാണിക്കുന്നത് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കുമ്പോഴും ശിക്ഷാനിരക്ക് താഴ്ന്നു തന്നെ തുടരുന്നു എന്നാണ്. വനിതാ തൊഴിൽ പങ്കാളിത്തം 25-30 ശതമാനത്തിനിടയിലാണ്. ദേശീയ ശരാശരിയേക്കാൾ ചെറിയ വ്യത്യാസം മാത്രം. കുടുംബശ്രീ, ദേശീയ ആരോഗ്യ മിഷൻ പോലുള്ളവ കേരളം കെട്ടിപ്പടുത്തെങ്കിലും, അവ വ്യക്തിഗതമായ സാമ്പത്തിക സ്വാതന്ത്ര്യമായോ മികച്ച വേതനമുള്ള തൊഴിലുകളായോ സ്വകാര്യ മേഖലയിലെ നേതൃസ്ഥാനങ്ങളായോ ആസ്തി ഉടമസ്ഥതയായോ പരിണമിച്ചിട്ടില്ല. പുതിയ സർക്കാരിന്റെ അടിയന്തര പരിഗണന ആവശ്യമുള്ള മേഖലകൾ:

1.അടിയന്തരമായി തിരുത്തേണ്ടതാണ് ലിംഗ വിവേചനപരമായ തൊഴിൽ നിയമങ്ങൾ. കൂടാതെ നഗരപ്രദേശങ്ങളിലെ വനിതാ തൊഴിൽ പങ്കാളിത്തം ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് ഇപ്പോഴും കുറവാണ്. സാമ്പത്തികമായി താങ്ങാനാവുന്ന ശിശു സംരക്ഷണ സേവനങ്ങളും ക്രെഷ് സൗകര്യങ്ങളും വ്യാപിപ്പിച്ചാൽ ഇതിന് മാറ്റംവരും.

3.വനിതാ സംരക്ഷണ ഉദ്യോഗസ്ഥർ അതിജീവിതരെ പിന്തുണയ്ക്കുന്ന നിർണായക ഘടകങ്ങളാണെങ്കിലും അപര്യാപ്തമായ സ്റ്റാഫ്, ഫണ്ട് ഇല്ലായ്മ, പരിശീലനത്തിന്റെ അഭാവം എന്നിവ അവരുടെ കാര്യക്ഷമതയെ ബാധിക്കുന്നുണ്ട്. സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് അടുത്തിടെ നടത്തിയ പഠനത്തിൽ വ്യക്തമായത് മാസം ശരാശരി 40-50 കേസുകൾക്കപ്പുറം കൈകാര്യം ചെയ്യാൻ ഇവർക്ക് സാധിക്കുന്നില്ലെന്നാണ്.

മുന്നോട്ടുള്ള വഴി സാക്ഷരതയിലും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിലും ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനത്ത് 140 എം.എൽ.എമാരിൽ 11പേർ മാത്രമാണ് വനിതകളെന്നത് കേവലം പ്രാതിനിദ്ധ്യപ്രശ്‌നം മാത്രമല്ല, ലിംഗനീതിയുടെ കാര്യത്തിലെ പരാജയം കൂടിയാണ്. പുതിയ സർക്കാരിനെങ്കിലും ഇക്കാര്യത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാനാകട്ടെ. പ്രഖ്യാപിക്കപ്പെട്ട പദ്ധതികളിലോ വിതരണം ചെയ്ത വിഹിതങ്ങളിലോ അല്ല, ആ പദ്ധതികൾ പരിവർത്തനപ്പെടുത്തുന്ന ജീവിതങ്ങളിലാണ് കേരളത്തിന്റെ അടുത്ത ദശാബ്ദം അളക്കപ്പെടേണ്ടത്.

(സെന്റർ ഫോർ പബ്ളി​ക് പോളി​സി​ റി​സർച്ചി​ലെ സീനിയർ അസോസിയേറ്റാണ് ലേഖി​ക)