പ്രണയം നിരസിച്ചു,യുവതിയെ നടുറോഡിൽ കൊലപ്പെടുത്തി യുവാവ്; ആൾക്കൂട്ട ആക്രമണത്തിൽ പ്രതിയും മരിച്ചു
ഹൈദരാബാദ്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെലങ്കാനയിലെ ജഡ്ചേർലയിലെ സ്വകാര്യസ്കൂളിൽ റിസപ്ഷനിസ്റ്റായ വൈഷ്ണവി (21) യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നടുറോഡിൽ വച്ചായിരുന്നു സംഭവം. പ്രതി വൈഷ്ണവിയെ നിരന്തരം ശല്യംചെയ്തിരുന്നതായാണ് വിവരം. ഇയാൾ പലതവണ പ്രണയാഭ്യർത്ഥനയും നടത്തിയിരുന്നു. നിരസിച്ചതിനെ തുടർന്നുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.
ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വൈഷ്ണവിക്ക് നേരേ ആക്രമണമുണ്ടായത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന വൈഷ്ണവിയെ പിന്തുടർന്നെത്തിയ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പ്രതിയെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
പ്രതിയുടെ പേര് തേജ എന്നാണെന്നും ഇയാളുടെ തിരിച്ചറിയൽ കാർഡുകളോ മൊബൈൽഫോണോ സംഭവസ്ഥലത്തുനിന്ന് കിട്ടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പ്രതിയായ യുവാവും കൊല്ലപ്പെട്ട യുവതിയും നേരത്തേ ഒരേ സ്കൂളിൽ ജോലി ചെയ്തിരുന്നവരാണെന്ന് വിവരങ്ങളുണ്ട്. ഇതിനിടെയാണ് ഇരുവരും പരിചയത്തിലായതെന്നും പ്രതിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് ഇരുവരും തമ്മിൽ നേരത്തെയും വഴക്കുണ്ടായിരുന്നതായും പറയപ്പെടുന്നു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.