'ഇവന്‍ എന്നുടെ തമ്പി', ഗ്രീഷ്മ ഷാരോണിനെ പരിചയപ്പെട്ടത് മറ്റൊരു പ്രണയമുണ്ടായിരുന്നപ്പോള്‍

Wednesday 22 January 2025 7:34 PM IST

തിരുവനന്തപുരം: തിങ്കളാഴ്ചയാണ് കാമുകന് വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. പ്രതിഭാഗം ഉന്നയിച്ച ഒരു വാദങ്ങളും അംഗീകരിക്കാതിരുന്ന കോടതി പ്രോസിക്യൂഷന്‍ വാദങ്ങള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. പൈശാചിക മനസ്സിന് ഉടമയെന്ന വാദം അംഗീകരിച്ചാണ് തൂക്കുകയര്‍ എന്ന പരമാവധി ശിക്ഷ തന്നെ 24കാരിയായ ഗ്രീഷ്മയ്ക്ക് വിധിച്ചത്.

ഷാരോണിനോട് ഗ്രീഷ്മ ചെയ്ത കൊടുംക്രൂരതകളും ഇരുവരുടേയും പരിചയവും പിന്നീടുണ്ടായ അടുപ്പവും ഉള്‍പ്പെടെയുള്ള കാര്യങ്ങളും പിന്നീട് വിശദമായി പുറത്തുവന്നിരുന്നു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശം തന്നെയാണ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ പോലും ഷാരോണിന് നല്‍കിയ വിഷം എന്താണെന്ന് വെളിപ്പെടുത്താന്‍ ഗ്രീഷ്മ തയ്യാറാകാതിരുന്നതിന് പിന്നില്‍ എന്നാണ് പ്രോസിക്യൂഷന്‍ പ്രധാനമായി ഉന്നയിച്ച വാദങ്ങളില്‍ ഒന്ന്.

ഗ്രീഷ്മയുടെ പ്രണയബന്ധങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സൈനികനായ നാഗര്‍കോവില്‍ സ്വദേശിയുമായി വിവാഹം നിശ്ചയിച്ചതിന് ശേഷം രാത്രിയില്‍ ഷാരോണിനെ വിളിക്കുകയും അതിന് ശേഷം സൈനികനെ ഫോണില്‍ വിളിച്ച് മണിക്കൂറുകള്‍ സംസാരിക്കുകയും ചെയ്യുമായിരുന്നു യുവതി. ആദ്യത്തെ പ്രണയം പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആരംഭിച്ചതെന്ന് ഗ്രീഷ്മ തന്നെ അന്വേഷണ ഘട്ടത്തില്‍ പൊലീസിനോട് പറഞ്ഞിരുന്നു.

കോളേജില്‍ രണ്ട് കാമുകന്‍മാര്‍, ഷാരോണ്‍ എന്നിവരുള്‍പ്പെടെ നാല് കാമുകന്‍മാരാണ് പ്രത്യക്ഷത്തില്‍ ഗ്രീഷമയ്ക്കുണ്ടായിരുന്നത്. കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു ഒരു പ്രണയം. പിന്നീട് ഇതില്‍ നിന്ന് രണ്ട് പേരും വിട്ടുമാറി. അതിന് ശേഷം പിജിക്ക് പഠിക്കുമ്പോള്‍ മറ്റൊരാളുമായി കോളേജില്‍ തന്നെ പ്രണയത്തിലായി. ഇയാളുമായി പ്രണയബന്ധം തുടരുന്നതിനിടെയാണ് ഷാരോണിനെ ഒരു ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുകയും ചെയ്തു.

ബസിലെ പരിചയം പ്രണയമായി വളര്‍ന്ന ശേഷം ഇരുവരും ഒരുമിച്ച് ബൈക്കിലാണ് കോളേജില്‍ പോയിരുന്നത്. കോളേജിലെ കാമുകനോടും സഹപാഠികളോടും ഷാരോണിനെ കുറിച്ച് പറഞ്ഞിരുന്നത് സഹോദരന്‍ എന്നായിരുന്നു. ഗ്രീഷ്മയെ വിവാഹം കഴിക്കാനിരുന്ന നാഗര്‍കോവിലിലെ സൈനികനെ ജമ്മുവില്‍ നിന്നും വിളിച്ചു വരുത്തിയാണ് പൊലീസ് മൊഴി എടുത്തത്. നാട്ടിലുള്ള ഒരു കാമുകന്റേയും മൊഴി എടുത്തിരുന്നു.