ആൾത്താമസമില്ലാത്ത വീട്ടിൽ കണ്ടെത്തിയ മൃതദേഹം അയൽവീട്ടിലെ ജോലിക്കാരിയുടേത്, സംഭവത്തിൽ ദുരൂഹത

Sunday 13 April 2025 6:53 PM IST

മലപ്പുറം : വളാഞ്ചേരി അത്തിപ്പറ്റയിൽ ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ കണ്ടെത്തിയ മൃതദേഹം അയൽവീട്ടിലെ ജോലിക്കാരിയുടേതെന്ന് തിരിച്ചറിഞ്ഞു. അത്തിപ്പറ്റ സ്വദേശിയായ ഫാത്തിമയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയാണ് ഇവർ. അതേസമയം മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ഞായറാഴ്ച രാവിലെ 11ഓടെയാണ് ആൾത്താമസമില്ലാത്ത വീട്ടിലെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് രാവിലെ ടാങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ ഉടമസ്ഥനും കുടുംബവും വർഷങ്ങളായി വിദേശത്താണ്. വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തിയെങ്കിലും ആരാണെന്ന കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ തിരിച്ചറിഞ്ഞത്.

യുവതിയുടെ ദേഹത്ത് സ്വ‌ർണാഭരണങ്ങളുണ്ട്. രാവിലെ പത്തുമണിയോടെയാണ് ഫാത്തിമ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നാണ് വിവരം. സംഭവം ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം ഉൾപ്പെടെ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും,​