അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട, മൂന്ന് അസാം സ്വദേശികൾ പിടിയിൽ
അങ്കമാലി: ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി മൂന്ന് അന്യ സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. അസം നൗഗാവ് സ്വദേശി ദിൽദാർ ഹുസൈൻ (41), അസം ഹോജയ് സ്വദേശികളായ മുഷ്തക്കിൻ ആലം (19), കൈറുൽ ഇസ്ലാം (23) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇവരിൽനിന്ന് 600 ഗ്രാമോളം ഹെറോയിൻ കണ്ടെടുത്തു. അസമിൽ നിന്ന് കാറിൽ മയക്കുമരുന്ന് കടത്തുന്ന വൻ റാക്കറ്റാണ് പിടിയിലായത്.
രഹസ്യവിവരത്തെതുടർന്ന് കുറച്ചുനാളുകളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കാറിന്റെ രഹസ്യഅറകളിൽ ബാഗുകളിൽ 47 സോപ്പുപെട്ടികളിലാക്കിയായിരുന്നു ഹെറോയിൻസൂക്ഷിച്ചിരുന്നത്. അസമിൽനിന്ന് ഒരുബോക്സിന് മുപ്പതിനായിരം രൂപ നിരക്കിൽ വാങ്ങുന്ന ഹെറോയിൻ 50,000 രൂപ നിരക്കിൽ വില്പനനടത്തി മടങ്ങിപ്പോകുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത ഹെറോയിന് പന്ത്രണ്ട് ലക്ഷത്തോളം രൂപ വിലവരും. ജില്ലയിൽ ഇത്രയും വലിയ ഹെറോയിൻ വേട്ട നടത്തുന്നത് ആദ്യമായാണ്.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ആലുവ ഡിവൈ.എസ്.പി ബാബുക്കുട്ടൻ, ഇൻസ്പെക്ടർ എ. രമേശ്, സബ് ഇൻസ്പെക്ടർമാരായ ശ്യാം, അജിത്കുമാർ, ജിഷ്ണുരാജ്, വിജു, അസി. സബ് ഇൻസ്പെക്ടർ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്, റോബിൻ ജോയി, മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, മനോജ്, ലിൻസൺ, അബ്ദുൾ അസീസ്, മുഹമ്മദ് ഷാഹിൻ, അജിത തിലകൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.