
തിരുവനന്തപുരം: വൈദ്യുതമീറ്ററിൽ നിന്നും വാതിലിലേക്ക് കറണ്ട് കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര മഞ്ചവിളാകത്താണ് സംഭവം. രമ്യ എന്ന സ്‌ത്രീയും അവരുടെ രണ്ട് മക്കളും മാത്രം താമസിക്കുന്ന വീട്ടിലാണ് കൊലപാതക ശ്രമം നടന്നിരിക്കുന്നത്. വൈദ്യുതമീറ്ററിൽ നിന്നും വയർ ഘടിപ്പിച്ച് അത് വീടിന്റെ മുൻവശത്തെ വാതിലിൽ ചുറ്റിവച്ചിരിക്കുന്ന നിലയിലായിരുന്നു.
ഇന്ന് രാവിലെ രമ്യയുടെ മൂത്തമകൻ അലൻ വാതിൽ തുറന്നപ്പോൾ ഷോക്കടിച്ചു. അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടി മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വൈദ്യുതമീറ്ററിൽ നിന്നും കറണ്ട് കടത്തിവിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരെയും രമ്യയുടെ സഹോദരനെയും വിവരമറിയിച്ചു. ഇവർ അറിയിച്ചതിനെത്തുടർന്ന് മാരായമുട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. നിലവിൽ ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ട്.
രമ്യ ഏറെനാളായി ഭർത്താവുമായി അകന്ന് കഴിയുകയാണ്. കുടുംബതർക്കമാണോ കൊലപാതകശ്രമത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെയെല്ലാം മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |