5 വയസുകാരിയോട് ലൈംഗികാതിക്രമം: 44കാരന് 24 വർഷം കഠിന തടവ്

Wednesday 13 May 2026 1:50 AM IST

ചെറുതോണി: അഞ്ച് വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ 44കാരന് 24 വർഷം കഠിന തടവും 2.2 ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവേഗ (പോക്‌സോ) കോടതി ജഡ്ജ് ഡി.എസ്. നോബലാണ് ശിക്ഷ വിധിച്ചത്. വാഗമൺ പശുപ്പാറ സ്വദേശി രാജേഷിനെയാണ് ശിക്ഷിച്ചത്. 2024 ലായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസികളായ പ്രതിയുടെ വീട്ടിൽ കൊളുന്ത് നുള്ളാൻ പോയ കുട്ടിയുടെ അമ്മ പനിയായിരുന്ന കുട്ടിയെ പ്രതിയുടെ മകളെ നോക്കാൻ ഏൽപ്പിച്ചു. പിന്നീട് പ്രതിയും ഭാര്യയും കുട്ടിയുടെ അമ്മയും മറ്റ് പണിക്കാരും ചേർന്ന് കോളുന്ത് നുള്ളാൻ പോയി. പിന്നീട് പ്രതിയുടെ മകൾ ഉറങ്ങിപോവുകയും ഇടയ്ക്ക് എപ്പോഴോ വീട്ടിൽ വന്ന പ്രതി കുട്ടിയോട് അതിക്രമം നടത്തുകയുമായിരുന്നു. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. പിന്നീട് കുട്ടിയിൽ നിന്ന് വിവരമറിഞ്ഞ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ 10 മാസം അധിക തടവ് അനുഭവിക്കണം. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയോട് കോടതി ശുപാർശ ചെയ്തു. വാഗമൺ പൊലീസ് 2024ൽ രജിസ്റ്റർ ചെയ്ത് അന്തിമ റിപ്പോർട്ട് നൽകിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ കോടതിയിൽ ഹാജരായി.