വസ്ത്രക്കടയിലെ ജീവനക്കാരി മഖാമിൽ പ്രാർത്ഥിച്ചതിന് വ്യാപാരികൾക്ക് അക്രമം മൂന്ന് പേർക്കെതിരെ കേസെടുത്തു
കാസർകോട്: വസ്ത്ര കടയിൽ ജോലി ചെയ്യുന്ന ജീവനക്കാരി മഖാമിൽ ചെന്ന് പ്രാർത്ഥന നടത്തിയതിന്റം പേരിൽ കാസർകോട് പെർളയിൽ കടയിൽ അതിക്രമിച്ച് കയറി വ്യാപാരികളെ ക്രൂരമായി ആക്രമിക്കുകയും പണം പിടിച്ചുപറിക്കുകയും ചെയ്തെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ ബദിയടുക്ക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബട്ടംപാടി സ്വദേശിയായ കെ.എം. മുഹമ്മദ് അഷ്റഫ് (45), ഉദനേശ്വര (41) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അഷറഫ് ആശുപത്രിയിൽ വെച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നിയമനടപടി സ്വീകരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് 5:30 മണിയോടെ പെർള ടൗണിൽ ഉദനേശ്വരൻ അഷറഫുമായി സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു അപ്രതീക്ഷിതമായ അക്രമണം. പ്രതികൾ ഉദനേശ്വരനെ ക്രൂരമായി അക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന അഷറഫിനെയും സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. സാരമായി പരിക്കേറ്റ രണ്ടു വ്യാപാരികളെയും ഉടൻ തന്നെ ചെങ്കള സഹകരണ ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കടയിൽ ഇരച്ചുകയറിയ അക്രമികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അഷ്‌റഫിന്റെ കൈവശം ഉണ്ടായിരുന്ന 65000 കവർന്നതായും പരിക്കേറ്റവർ മൊഴി നൽകി. വീട്ടിലുണ്ടായ ചില സംഭവങ്ങൾ കാരണമുള്ള മനഃപ്രയാസം മഖാമിൽ ചെന്ന് പ്രാർത്ഥിച്ചാൽ മാറുമെന്ന് പറഞ്ഞതിനെ തുടർന്നാണ് ജീവനക്കാരി പ്രാർത്ഥന നടത്തിയത്.