
ഹൈദരാബാദ്: നടുറോഡിൽ യുവതിയുടെ വസ്‌ത്രം ബലമായി ഉയർത്തിയ കൗമാരക്കാരനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ഹൈദരാബാദിലെ മണികൊണ്ട- നെക്‌നാംപൂർ പ്രദേശത്തെ നൻസിംഗി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
മേയ് 14ന് ഉച്ചയോടെ സ്‌കൂളിൽ നിന്ന് കുട്ടിയെയും കൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. നല്ല വെയിലായതിനാൽ കുട്ടിയെ തോളിൽ കിടത്തി കുടചൂടിയാണ് യുവതി നടന്നത്. പെട്ടെന്നായിരുന്നു പിന്നിൽ നിന്ന് കൗമാരക്കാരനെത്തി ബലമായി വസ്‌ത്രം ഉയർത്തിയശേഷം ഓടിപ്പോയത്. ഒരു നിമിഷത്തേക്ക് എന്താണെന്ന് സംഭവിച്ചതെന്ന് തിരിച്ചറിയാനാകാതെ യുവതി പകച്ചുനിന്നു. പിന്നാലെ തന്നെ ധൈര്യം സംഭരിച്ച് അക്രമിയുടെ പിന്നാലെ പാഞ്ഞെങ്കിലും പിടികൂടാനായില്ല.
സംഭവത്തിനുപിന്നാലെ പ്രദേശവാസികൾക്കിടയിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. വീഡിയോ വലിയ പ്രതിഷേധങ്ങൾക്ക് വഴിതുറന്നതോടെ പ്രതിയെ പിടികൂടാനായി പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിരിക്കുകയാണ് നർസിംഗി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി ഏകദേശം അറുപതോളം സിസിടിവി ക്യാമറകൾ ഇതിനകം പരിശോധിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതിക്രമത്തിന് ഇരയായ യുവതി ഇതുവരെ പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്നും അതിനാൽ സ്വമേധയാ കേസെടുത്താണ് അന്വേഷണം നടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |