നവജാതശിശുവിനെ വെന്റിലേഷനിലൂടെ എറിഞ്ഞ സംഭവം: യുവതിക്കെതിരെ വധശ്രമത്തിന് കേസ് (കറക്ടഡ്, ഇതുപയോഗിക്കണേ)
ഹരിപ്പാട് : ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ടോയ്‌ലെറ്റിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ വെന്റലേഷനിലൂടെ വലിച്ചെറിഞ്ഞ 19കാരിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയെ വേണ്ടെന്ന നിലപാടിലാണ് യുവതി. അവിവാഹിതയായതിനാൽ മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം വീട്ടുകാരും അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് വയറുവേദനയെന്ന് പറഞ്ഞു ചികിത്സയ്ക്ക് എത്തിയ യുവതി ടോയ്‌ലെറ്റിൽ കയറി പ്രസവിച്ച ശേഷം കുഞ്ഞിനെ വെന്റലേഷനിലൂടെ പുറത്തേക്ക് എറിഞ്ഞത്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ‘ന്യൂ ബോൺ ഐ.സി.യു’വിലാണ് പെൺകുഞ്ഞ് ഇപ്പോൾ. യുവതിയും ഇവിടെ ചികിത്സയിലുണ്ട്. പൊലീസ് ഇന്നലെ യുവതിയുടെ മൊഴി രേഖപ്പെടുത്തി. എറണാകുളത്ത് പഠിച്ച ശേഷം ജോലി ചെയ്ത സ്ഥാപനത്തിൽ വെച്ച് ഒരു യുവാവുമായി പ്രണയത്തിലായെന്നും രണ്ടുതവണ മുറി എടുത്ത് ഇയാളോടൊപ്പം കഴിഞ്ഞിരുന്നെന്നും രണ്ട് മാസത്തിനു ശേഷം യുവാവുമായി പിരിഞ്ഞെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഗർഭിണി ആയിരുന്നെന്ന് അറിഞ്ഞില്ലെന്നും വയറ്റിൽ ദശ വളരുന്ന രോഗമാണെന്ന് കരുതിയെന്നും പറഞ്ഞ യുവതി കുഞ്ഞിനെ തനിക്ക് വേണ്ടെന്നും പൊലീസിനെ അറിയിച്ചു.