കോച്ചിംഗിന് എത്തിയ ആറു പെൺകുട്ടികളെ പീഡിപ്പിച്ചു,​ ക്രിക്കറ്റ് കോച്ചിന് 16 വർഷം തടവും പിഴയും

Saturday 30 May 2026 6:57 PM IST

തിരുവനന്തപുരം : ക്രിക്കറ്റ് കോച്ചിംഗിനായി എത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വർഷം കഠിനതടവും 24000 രൂപ പിഴയും ശിക്ഷ വിധിച്ചു,​ വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെയാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി.അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം രണ്ടര വർഷം തടവ് കൂടുതലായി അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷകൾ ഉണ്ടെങ്കിലും അഞ്ച് വർഷം അനുഭവിച്ചാൽ മതി. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്.

തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കുട്ടി കോച്ചിങ്ങിനായി എത്തുന്നത്. ആദ്യ കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്ന് പറഞ്ഞ് അവിടത്തെ ജിമ്മിലേയ്ക്ക് കൊണ്ട് പോയാണ് പീഡിപ്പിച്ചത്. ഇത് കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടോ പ്രതിക്ക് എടുത്തു നൽകാനും പ്രതി പെൺകുട്ടിയെ പലതവണ നിർബന്ധിച്ചിരുന്നു എന്നാൽ പെൺകുട്ടി വഴങ്ങിയില്ല. പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് പിന്നീട് കോച്ചിംഗ് കൊടുക്കാതെയായി. ഇതിനാൽ 2021-ൽ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. പീഡനം പുറത്ത് പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയന്ന് വെളിയിൽ പറഞ്ഞില്ല. ഈ കുട്ടിക്ക് പുറമെ കോച്ചിങ്ങിന് എത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ട്. പീഡനത്തിൽ മനംനൊന്ത് ഇവരും വേറെ സ്ഥലത്തേയ്ക്ക് കോച്ചിങ്ങിന് പോയി. ഇവരും പ്രതിയെ ഭയന്ന് സംഭവം പുറത്ത് പറഞ്ഞില്ല.

2024-ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കടുക്കാൻ എത്തിയ ഒരു പെൺകുട്ടി വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡന സംഭവം പുറത്തറിയുന്നത്. ഈ കുട്ടിയുടെ പരാതിയെ പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികൾക്കും കേസ് നൽകാനുള്ള ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായി.

പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ.ആർ.എസ്.വിജയ് മോഹൻ ഹാജരായി. കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ എസ്.ഐമാരായിരുന്ന എസ്.ഷെഫിൻ, നിതിൻ നളൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.