പോക്‌സോ പ്രതിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി പത്തുലക്ഷം തട്ടാൻ ശ്രമിച്ച യൂട്യൂബർമാർ അറസ്റ്റിൽ
പത്തനംതിട്ട : പോക്സോ കേസ് പ്രതിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യൂട്യൂബർമാർ അറസ്റ്റിൽ. അഞ്ചൽ അഗസ്തിക്കോട് പൂവാനുംവിളയിൽ അഗ്നി ജുവൽ (33), തിരുവനന്തപുരം തോന്നയ്ക്കൽ മംഗലപുരം രോഹിണിയിൽ അനീഷ് വിജയൻ (35) എന്നിവരാണ് അറസ്റ്റിലായത്. വിസ്മയ യൂട്യൂബ് ചാനലിന്റെ ഉടമകളായ ഇവർ. മകന്റെ ഫോണിൽ നിന്ന് വീഡിയോകൾ പൊലീസുകാർ മുഖേന തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്നും ഈ വീഡിയോകൾ യൂട്യൂബ് ചാനലുകൾ വഴി പ്രചരിപ്പിക്കാതെ ഇരിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു.
തർക്കത്തിനൊടുവിൽ പ്രതിയുടെ പിതാവ് രണ്ടു ലക്ഷം രൂപ കൊടുക്കാമെന്നു സമ്മതിക്കുകയും പിന്നീട് അടൂർ പൊലീസ് സ്റ്റേഷനിൽ പരാതിപെടുകയുമായിരുന്നു. പൊലീസിന്റെ നിർദേശ പ്രകാരം തുക വെള്ളിയാഴ്ച അടൂരിൽ വച്ച് നൽകാമെന്ന് പ്രതിയുടെ പിതാവ് യൂട്യൂബർമാരെ അറിയിക്കുകയും പണം വാങ്ങാൻ അടൂരിലെത്തിയ യൂട്യൂബർമാരെ തന്ത്രപരമായി കുടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.