പൊലീസിനെ വിളിച്ചത് മകള്‍ അമൃത; ഹസീനയുടെ കഴുത്തറുത്തത് സ്റ്റേഷനിലെ ഒത്തുതീര്‍പ്പിന് രണ്ടാം നാള്‍
തിരുവനന്തപുരം: നാലാഞ്ചിറയ്ക്ക് സമീപം ഉദിയന്നൂരില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് സംശയത്തെ തുടര്‍ന്ന്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചര മണിക്കാണ് മണ്ണന്തല സ്വദേശി ഹസീന ബീവിയെ ഭര്‍ത്താവ് സുരേഷ് കഴുത്തറുത്ത് കൊന്നത്. നാല് മാസം മുമ്പ് കുടുംബസമേതം താമസം മാറിയ വാടകവീട്ടിലാണ് കൊലപാതകം നടന്നത്. സുരേഷും ഹസീനയും തമ്മില്‍ വഴക്ക് പതിവായിരുന്നു. മക്കളുടെ മുന്നില്‍വെച്ചാണ് കൊലപാതകം നടന്നത്.
വട്ടിയൂര്‍ക്കാവില്‍ നിന്ന് ഈ വര്‍ഷം ആദ്യമാണ് കുടുംബം നാലാഞ്ചിറയിലേക്ക് താമസം മാറിയത്. ഇരുവരും തമ്മിലുള്ള വഴക്ക് പലപ്പോഴും കയ്യാങ്കളിയിലേക്ക് എത്തിയിരുന്നു. ഇതോടെ വിഷയം പൊലീസ് സ്റ്റേഷനിലെത്തി. ചൊവ്വാഴ്ച ഇരുവരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിഷയം പരിഹരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് സമ്മതിച്ച് വീട്ടിലേക്ക് എത്തി 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പാണ് കൊലപാതകം നടന്നത്.
ഹസീനയെ സുരേഷ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് പിന്നാലെ മകള്‍ അമൃത പൊലീസ് സ്റ്റേഷനില്‍ വിളിച്ച് കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് എത്തി ഹസീനയെ ആശുപത്രിയേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹസീനയും സുരേഷും നാലുമക്കളും ഉള്‍പ്പെടെ ഏഴുപേരായിരുന്നു വാടകവീട്ടില്‍ താമസിച്ചിരുന്നത്. കുറച്ചുകാലമായി ഹസീനയും സുരേഷും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഹസീനയ്ക്ക് മറ്റ് ബന്ധമുണ്ടോയെന്ന് സുരേഷിന് സംശയമായിരുന്നുവെന്നാണ് വിവരം.
അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് സുരേഷ് ഭാര്യയുടെ കഴുത്തറുത്തത്. ശേഷം കത്തി കഴുകി വൃത്തിയാക്കി അടുക്കളയില്‍ വച്ച ശേഷമാണ് സുരേഷ് രക്ഷപ്പെട്ടത്. പൊലീസും ഫൊറന്‍സിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവെടുപ്പുകള്‍ നടത്തുന്നുണ്ട്. ഒളിവില്‍ പോയ സുരേഷിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.