
അമരാവതി: പ്രണയബന്ധം എതിർത്ത മകനെ കൊലപ്പെടുത്തിയ ശേഷം കാണ്മാനില്ലെന്ന് പരാതി നൽകിയ യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് സംഭവം. വീരേന്ദ്ര അഡോണിയെന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ഗംഗമ്മയാണ് അറസ്റ്റിലായത്. പരാതിയിൽ സംശയം തോന്നിയ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
കാമുകനായ ദർഗപ്പന്റെ സഹായത്തോടെയാണ് യുവതി മകനെ കൊലപ്പെടുത്തിയത്. ഇവർ തമ്മിലുള്ള ബന്ധത്തെ വീരേന്ദ്ര നിരന്തരം എതിർത്തിരുന്നു. നാട്ടുകാരോടും ബന്ധുക്കളോടും അമ്മയുടെ പ്രണയബന്ധത്തെക്കുറിച്ച് കുട്ടി തുറന്നുപറയുകയും ചെയ്‌തിരുന്നു. ഇതേചൊല്ലി വീട്ടിൽ തർക്കങ്ങൾ പതിവായതോടെയാണ് യുവതിയും കാമുകനും ചേർന്ന് കുട്ടിയെ കൊന്നത്. ഇരുവരുംചേർന്ന് കുട്ടിയുടെ മൃതദേഹം ഗ്രാമത്തിന്റെ പ്രാന്ത പ്രദേശത്തുള്ള ശ്‌മശാനത്തിൽ രഹസ്യമായി സംസ്‌കരിച്ചു. തുടർന്നാണ് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയത്. ഇതിനിടയിൽ അന്വേഷണത്തിൽ കാലതാമസമെന്ന് കാട്ടി ഹൈക്കോടതിയിലും യുവതി പരാതി നൽകി.
കോടതിയുടെ നിർദേശപ്രകാരമാണ് അന്വേഷണം വേഗത്തിലാക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അന്വേഷണത്തിനിടയിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഗംഗമ്മയുടെയും ദർഗപ്പയുടെയും മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്തി. സാങ്കേതിക തെളിവുകൾ, കാൾ റെക്കോർഡുകൾ, സാക്ഷിമൊഴികൾ തുടങ്ങിയവയും ഇരുവർക്കും എതിരായി. തുടർന്ന് നടത്തിയ നിരന്തരമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട ശ്‌മശാനം പ്രതികൾ പൊലീസിന് കാട്ടിക്കൊടുത്തു. ഇവിടെനിന്നും മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |