ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുൽത്താനയുടെ ഭർത്താവും അറസ്റ്റിലായി, അന്വേഷണം കടുപ്പിച്ച് എക്സൈസ്

Wednesday 09 April 2025 12:35 PM IST

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ തസ്ലീമ സുൽത്താനയുടെ ഭർത്താവും അറസ്റ്റിൽ. ചെന്നൈയിലെ എന്നൂറിൽ വച്ചാണ് ഭർത്താവ് സുൽത്താനെ എക്‌സൈസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾക്ക് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നും എക്സൈസ് കണ്ടെത്തി. സുൽത്താന് ചെന്നൈയിൽ മൊബൈൽ ഷോപ്പുണ്ടെന്നും ഇവിടേയ്ക്ക് സാധനങ്ങൾ കൊണ്ടുവരാൻ മലേഷ്യ അടക്കമുളള സ്ഥലങ്ങളിൽ സ്ഥിരം സന്ദർശിക്കാറുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു.സുൽത്താനാണ് ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയിൽ നിന്ന് എത്തിച്ചതെന്നാണ് എക്‌സൈസ് നിഗമനം. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് തസ്ലീമയുടെ സഹോദരിയെ എക്സൈസ് ചോദ്യം ചെയ്തു. വിവര ശേഖരണത്തിന്റെ ഭാഗമായാണ് സഹോദരിയെ ചോദ്യം ചെയ്തത്. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമില്ലെന്നാണ് എക്സൈസ് നിഗമനം. വാഹനം വാടകയ്ക്ക് എടുക്കാൻ സഹായിച്ച യുവതിയെയും ചോദ്യം ചെയ്തു. തസ്ലീമ കാർ വാടകയ്ക്ക് എടുത്തത് മറ്റൊരാവശ്യത്തിന് നൽകിയ തന്റെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്‌താണെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.

ഈ മാസം ആദ്യം ആലപ്പുഴയിൽ നിന്നാണ് രണ്ട് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുൽത്താനയെ അറസ്റ്റ് ചെയ്തത്. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് തസ്ലീമ മൊഴി നൽകിയിരുന്നു. സിനിമാ മേഖലയിലെ ഉന്നതരുമായി തസ്ലീമക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് പെൺസുഹൃത്തിന്റെ പേരിലുള്ള സിം കാർഡാണെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. പെൺസുഹൃത്ത് തിരുവനന്തപുരം സ്വദേശിനിയാണ്. ഇവർ മാസങ്ങൾക്കു മുൻപ് വിദേശയാത്ര നടത്തിയതായും കണ്ടെത്തി.