കഞ്ചാവ് കേസിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി; കുറ്റപത്രം ഉടൻ സമർപ്പിക്കും

Wednesday 30 April 2025 12:06 PM IST

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കി എക്‌‌സൈസ്. കേസ് സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് എക്‌സൈസ് കോടതിയിൽ സമർപ്പിച്ചു. മൂന്ന് മുതൽ ഒൻപത് വരെയുള്ള പ്രതികളെയാണ് കേസിൽ നിന്ന് ഒഴിവാക്കിയത്. കുറ്റപത്രം ഉടൻ സമർപ്പിക്കും.

കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ ആദ്യം ഒമ്പത് പേരെയായിരുന്നു പ്രതി ചേർത്തത്. പ്രതിഭ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. കനിവടക്കം ഏഴ് പേർക്കെതിരെ കേസ് നിലനിൽക്കാൻ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ടിലുളളത്.

പ്രതികളിൽ കഞ്ചാവ് കണ്ടെടുത്ത രണ്ട് പേർക്കെതിരെ മാത്രമേ കേസ് നിലനിൽക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ല. ഉദ്യോഗസ്ഥരും കനിവ് വലിക്കുന്നത് കണ്ടിട്ടില്ല. ശ്വാസത്തിൽ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നുവെന്ന് മാത്രമാണ് പറയുന്നത്. ഏഴ് പേർക്കെതിരെ കേസെടുക്കാൻ ഇത് മതിയാവില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. തീപ്പെട്ടിയോ കഞ്ചാവ് വലിച്ചതിന്റ അവശിഷ്ടമോ കണ്ടെത്തിയിട്ടില്ല. രക്തം, മുടി, നഖം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് കഞ്ചാവ് വലിച്ചോ എന്ന് പരിശോധിക്കേണ്ടിയിരുന്നു. എന്നാൽ ഒരു പരിശോധനയും നടത്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ഡിസംബർ 28നായിരുന്നു കനിവ് അടക്കം ഒമ്പത് പേരെ തകഴിയിൽ നിന്ന് കഞ്ചാവ് കേസിൽ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും മകനെ ഉപദ്രവിച്ചുവെന്നുമുള്ള ആരോപണങ്ങളാണ് പ്രതിഭ നൽകിയ പരാതിയിലുണ്ടായിരുന്നത്.