ജനപ്രിയ ബേബി ഫുഡ് ടിന്നിൽ എലിവിഷം കലർത്തി പണം തട്ടാൻ ശ്രമം; 39കാരൻ പിടിയിൽ

Friday 08 May 2026 11:25 AM IST

കാൻബറ: ജനപ്രിയ ബേബി ഫുഡ് ബ്രാൻഡിൽ എലിവിഷം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഓസ്‌ട്രേലിയയിലാണ് സംഭവം. ഓസ്‌ട്രേലിയ, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നിവിടങ്ങളിൽ വിറ്റ ബേബി ഫുഡ് ജാറുകളിലാണ് എലിവിഷം കണ്ടെത്തിയത്. തുടർന്ന് സ്വിസ് കമ്പനിയായ ഹിപ്പ് കഴിഞ്ഞമാസം അവരുടെ ഉൽപ്പന്നങ്ങൾ ഭാഗികമായി തിരിച്ചുവിളിച്ചിരുന്നു. കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ലോകത്തിലെ ഏറ്റവും മികച്ച ഓർഗാനിക് ബേബി ഫുഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബ്രാൻഡാണ് ഹിപ്പ്. ഉൽപ്പാദന സമയത്ത് ബേബി ഫു‌ഡിൽ വിഷം കലർന്നിരുന്നില്ലെന്നും ഇത് മറ്റാരോ ചെയ്‌തതാണെന്നും ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചപ്പോൾ കമ്പനി പറഞ്ഞിരുന്നു. തങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യാനായി ഒരു കൊള്ളക്കാരൻ ബന്ധപ്പെട്ടതായും ബ്രാൻഡ് പിന്നീട് അറിയിച്ചു.

39 വയസുകാരനാണ് അറസ്റ്റിലായതെന്ന് ഓസ്ട്രിയയുടെ കിഴക്കൻ സംസ്ഥാനമായ ബർഗൻലാൻഡിലെ പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പണം തട്ടാൻ വേണ്ടിയാണ് ഇയാൾ ബേബി ഫുഡിൽ വിഷം കലർത്തിയതെന്നാണ് പൊലീസ് പറഞ്ഞത്.

കഴിഞ്ഞമാസമാണ് ബേബി ഫുഡിൽ വിഷാംശം കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ടിന്നിനടിയിൽ ചുവന്ന വൃത്തത്തോടുകൂടിയ വെളുത്ത സ്റ്റിക്കർ കാണുകയോ സീൽ ഇല്ലാതെയോ ഇരുന്നാൽ അല്ലെങ്കിൽ വ്യത്യസ്‌തമായ ഗന്ധം ശ്രദ്ധയിൽപ്പെടുകയോ ചെയ്‌താൽ അത് ഉപയോഗിക്കരുതെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു. രക്തസ്രാവം, ശക്തി ഇല്ലായ്‌മ, വിളർച്ച ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഡോക്‌ടറെ സമീപിക്കണമെന്ന് ഓസ്ട്രിയൻ ഏജൻസി ഫോർ ഹെൽത്ത് ആൻഡ് ഫുഡ് സേഫ്റ്റിയും നിർദ്ദേശിച്ചിരുന്നു.