അഫാൻ സിനിമാ പ്രേമി, പകയുമായി ജീവിച്ച പ്രതികാര നായകൻ

Thursday 27 February 2025 3:44 AM IST

തിരുവനന്തപുരം: മൂന്നു തവണ ആത്മഹത്യാശ്രമം നടത്തിയ അഫാൻ മരണത്തെയും കൊലപാതകത്തെയും ഭയപ്പെട്ടിരുന്നില്ലെന്ന് സമീപ വാസികൾ.

സിനിമാ പ്രേമിയായ അഫാൻ കൂടുതലും ഇഷ്ടപ്പെട്ടിരുന്നത് പ്രതികാര ദാഹിയായ നായകൻമാരെയാണ് . താനുമായി അടിപിടി കൂടിയ യുവാവിനെ തിരികെ മർദ്ദിക്കുന്നതുവരെ ചെരുപ്പിടാതെ നടന്നത് കുറച്ചു നാൾ മുൻപാണ്. 'മഹേഷിന്റെ പ്രതികാരം ' എന്ന സിനിമയിലെ നായകനെപ്പോലെ പക മനസ്സിൽ കെടാതെ സൂക്ഷിക്കുകയായിരുന്നു.

മാർക്കോ സിനിമയിലെ കൂട്ടക്കൊലപാതകം പോലെ കൊലപാതക പരമ്പര അഫാൻ നടത്തിയതിന്റെ അങ്കലാപ്പിലാണ് നാട്ടുകാർ. സിനിമയുടെ സ്വാധീനം അന്വേഷണ ഉദ്യോഗസ്ഥരും സംശയിക്കുന്നുണ്ട് .

സ്കൂളിൽ പഠിക്കുന്ന കാലത്ത് എലി വിഷം കഴിച്ചിട്ടുണ്ട്. ബുള്ളറ്റ് വാങ്ങി കൊടുക്കാത്തതിന്റെ പേരിൽ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ഒരിക്കൽ ശ്രമിച്ചിരുന്നു. മറ്റൊരിക്കൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

കടക്കണി കാരണം പലപ്പോഴും വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് ചില ബന്ധുക്കൾ സൂചന നൽകുന്നു.ആഡംബര ഭ്രമം കടക്കെണി വർദ്ധിപ്പിച്ചിട്ടും നിറുത്താൻ തയ്യാറായില്ല. ബുള്ളറ്റ് വിറ്റാണ് ഹിമാലയ ബൈക്ക് വാങ്ങിയത്. അടുത്തിടെ ഐ ഫോണും വാങ്ങി. ഇതെല്ലാം കടം വാങ്ങിയാണ് സ്വന്തമാക്കിയത്. കടക്കാർ നിരന്തരം ബുദ്ധിമുട്ടിക്കുമ്പോൾ നമുക്ക് ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് ഷെമി മക്കളോട് പറയാറുണ്ടായിരുന്നത്രെ.

അഞ്ചുനേരം നിസ്‌കരിക്കും,

പിന്നെങ്ങനെ മാറി

ദിവസവും അഞ്ച് നേരം നിസ്കരിക്കുന്ന വിശ്വാസിയായ ചെറുപ്പക്കാരൻ എങ്ങനെയാണ് ഇത്ര വലിയ കൊലപാതകിയായതെന്ന് അമ്പരക്കുകയാണ് നാട്ടുകാർ. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കല്യാണങ്ങൾക്ക് അമ്മയും രണ്ടു മക്കളും ഒന്നിച്ചാണ് പങ്കെടുത്തിരുന്നത്. അത്രയ്‌ക്ക് ഇഴയടുപ്പമുണ്ടായിരുന്ന കുടുംബത്തിൽ ഒറ്റദിവസം കൊണ്ട് എന്താണ് സംഭവിച്ചിട്ടുണ്ടാകുക എന്നാണ് ഇവർ ആശ്ചര്യപ്പെടുന്നത്.