കാലവർഷം ജൂൺ രണ്ടിനെത്തിയേക്കും
ആദ്യ ആഴ്ച 35 മുതൽ 44 സെന്റിമീറ്റർ വരെ മഴ
തിരുവനന്തപുരം: ഇന്ത്യൻ കടൽപ്പരപ്പിലെ അപ്രതീക്ഷിത പ്രതിഭാസം കാരണം മേയ് അവസാന ആഴ്ച എത്തേണ്ടിയിരുന്ന കാലവർഷം ഒരാഴ്ച കൂടി വൈകി ജൂൺ രണ്ടിനായിരിക്കും എത്തുകയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതുവരെ നിലവിലെ വേനൽമഴ ഒറ്റപ്പെട്ട പ്രദേശങ്ങളിലുണ്ടായേക്കും. ഒരു ജില്ലയിലും നിലവിൽ മഴ മുന്നറിയിപ്പില്ല.
അറബിക്കടല് വരെയെത്തിയ കാലവർഷ കാറ്റിന്റെ ഗതി കേരള തീരത്ത് ലക്ഷദ്വീപ് ദിശയിൽ അപ്രതീക്ഷിതമായി രൂപം കൊണ്ട ചക്രവാതച്ചുഴി ദുർബലമാക്കി. ഈ ചുഴി മൂലം മൺസൂൺ മഴയുമായി വരുന്ന പടിഞ്ഞാറൻ കാറ്റിന് കരയിൽ എത്താൻ പ്രതീക്ഷിക്കാത്ത തടസമുണ്ടായി. മേയ് 29 ആകുമ്പോൾ ഈ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകും.
അതോടെ ചക്രവാതച്ചുഴി അകന്നുപോകുകയും ജൂൺ ഒന്നിന് ബംഗാൾ ഉൾക്കടലിൽ ആൻഡമാനിന് സമീപം രൂപം കൊള്ളുന്ന പുതിയ ന്യൂനമർദം ശക്തമായ മൺസൂൺ ഡിപ്രഷൻ ആയി നീങ്ങുകയും ചെയ്യും. ഇതിന്റെ ശക്തമായ പുൾ എഫക്ട് കാലവർഷ കാറ്റിനെ കേരളത്തിലേക്ക് വലിച്ചു കയറ്റും. അതുവഴി
ജൂൺ 2 മുതൽ ജൂൺ 6 വരെ നീളുന്ന അതിശക്തമായ മഴയോടെ കേരളത്തിൽ ഗംഭീര കാലവർഷം തുടങ്ങിയേക്കും. ആദ്യ ആഴ്ച 35 മുതൽ 44സെന്റിമീറ്റർ വരെ മഴ പെയ്തേക്കും.