ആശങ്ക അറിയിച്ച് ഗവർണർ, റിപ്പോർട്ട് തേടി കേന്ദ്രം
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്കു നേർക്കുണ്ടായ അക്രമത്തിൽ ഗവർണർ ആർ.വി. ആർലേക്കർ ഡി.ജി.പിയെ ആശങ്ക അറിയിച്ചു . അക്രമത്തിന്റെ വിശദാശംങ്ങൾ ഫോണിൽ ചോദിച്ചറിഞ്ഞു. അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശം നല്‍കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇ.ഡി. ഡയറക്ടർ രാഹുൽ നവീനും പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റെയ്ഡിന് ഇ.ഡി ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കുന്നത് സി.ആർ.പി.എഫ് ആണെങ്കിലും ക്രമസമാധാന ചുമതലയുള്ള പൊലീസാണ് പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്. ജനക്കൂട്ടത്തെ പിരിച്ചുവിടാനടക്കം കടുത്ത നടപടികൾ പൊലീസ് സാന്നിദ്ധ്യത്തിൽ സി.ആർ.പി.എഫ് സ്വീകരിക്കാറില്ല. കൃത്യമായ രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ടായിട്ടും വീഴ്ച വരുത്തിയതിനെക്കുറിച്ച് വിശദമായ റിപ്പോർട്ടാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ഥലത്ത് മതിയായ പൊലീസിനെ വിന്യസിക്കുന്നതിൽ തിരുവനന്തപുരം സിറ്റി പൊലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് വിമർശനം. ആൾക്കൂട്ടത്തിനിടയിലേക്ക് ഇ.ഡിയുടെ വാഹനം കടത്തിവിട്ടതും സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇ.ഡി സംഘം പത്ത് മിനിറ്റിലധികം പ്രകോപിതരായ ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിക്കിടന്നു. ഇ.ഡിയുടെ റെയ്ഡിന് സ്വതന്ത്രസാക്ഷിയായി എത്തിയ പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നേരേയും ആക്രോശമുണ്ടായി.